സിപിഎം പ്രവർത്തകർ കൊടി കുത്തിയ സ്ഥലം പിസിഐ സ്റ്റേറ്റ് ഭാരവാഹികൾ സന്ദർശിച്ചു
ചെങ്ങന്നൂർ: സിപിഎം പ്രവർത്തകർ ഭൂമി കയ്യേറി കൊടികുത്തിയ സ്ഥലം പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ഭാരവാഹികൾ സന്ദർശിച്ചു. ചെങ്ങന്നൂർ സെക്ഷനിൽപെട്ട തോനയ്ക്കാട് അസംബ്ലിസ് ഓഫ് ഗോഡിൻ്റെ കൈവശം ഇരിക്കുന്ന വസ്തുവിലാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഒരു കൂട്ടം സിപിഎം പ്രവർത്തകർ അതിക്രമിച്ചു കയറി കൊടി നാട്ടിയത്. അവിടെ നട്ടിരുന്ന തെങ്ങിൻ തൈകൾ നശിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 33 വർഷമായി ആരാധിക്കുന്ന AG സഭയുടെ കൈവശം ഇരിക്കുന്ന 47 സെൻ്റ് സ്ഥലം ആധാരം ചെയ്തതും പേരിൽ കൂട്ടി, കരം അടച്ചു കൈവശം വച്ചനുഭവിക്കുന്നതും ആണ്. കലക്ടറുടെ ഓർഡർ പ്രകാരം അഞ്ചു പ്രാവശ്യം തഹസീൽദാർ സ്ഥലത്തെത്തി റീസർവ്വെ നടത്തിയതും ആണ്. ഈ ഭൂമി പുറമ്പോക്ക് ആണെന്ന് ആരോപണം ഉന്നയിച്ചാണ് വസ്തുവിൽ കയറി കൊടി കുത്തിയത്.
പ്രശ്നം അറിഞ്ഞ് സ്ഥലത്തെത്തിയ പിസിഐ സ്റ്റേറ്റ് ഭാരവാഹികൾ സംഭവത്തിൽ പ്രതിഷേധിച്ച് യോഗം നടത്തി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് അധ്യക്ഷത വഹിച്ച യോഗം ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് ഉത്ഘാടനം ചെയ്തു. പാസ്റ്റർന്മാരായ ഐസക്ക് പീറ്റർ,ഷാജി ഫിലിപ്പ്, സാംസൺ പി ജയിംസ് ചെങ്ങന്നൂർ, സ്ഥലം പാസ്റ്റർ കെ ജി ഹാനോക്ക്, സിസ്റ്റർ ജിൻസി സാം, ഷേർളി ജിജി എന്നിവർ പങ്കെടുത്തു.
പി സി ഐ യുടെ ശക്തമായ പ്രതിഷേധത്തിനും ഇടപെടലിനും സാമൂഹിക മാധ്യമങ്ങളിലെ ശക്തമായ പ്രതികരണങ്ങൾക്കും ശേഷം ബുധനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പുഷ്പലത സ്ഥലത്തെത്തി, ഇപ്പോൾ ഉള്ള അതിര് അനുസരിച്ച് മതിൽ കെട്ടാൻ അനുവാദം നൽകുകയും കൊടി ഊരി മാറ്റുകയും ചെയ്തു. ഭരണഘടനയും നിയമ വ്യവസ്ഥയും നിലനിൽക്കുന്ന നാട്ടിൽ നിയമം കൈലെടുത്ത് ഇത്തരത്തിലുള്ള അതിക്രമങ്ങൾ ആരാധനാലയം സ്ഥിതി ചെയ്യുന്ന വസ്തുവിൽ കയറി കാണിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
![](https://www.shalomdhwani.com/wp-content/uploads/2021/09/WhatsApp-Image-2021-09-09-at-9.54.02-AM-1.jpeg)