സുരക്ഷാ വീഴ്ച ആവര്‍ത്തിക്കുന്നു; ഫെയ്‌സ്ബുക്കിന് 100 കോടിയിലധികം പിഴക്ക് സാധ്യത

0 825

ഡബ്ലിൻ: ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് യൂറോപ്യൻ അധികൃതർ അന്വേഷണം ആരംഭിച്ച  സാഹചര്യത്തിൽ ഫെയ്സ്ബുക്കിനുമേൽ 100 കോടിയിലധികം ഡോളർ പിഴ ചുമത്താൻ സാധ്യത. ഉപയോക്താക്കളുടെ വിവരങ്ങൾ ചോരുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷനാണ് ഫെയ്സ്ബുക്കിനെതിരേ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ 68 ലക്ഷം ഉപയോക്താക്കളുടെ ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ പരസ്യമായ വിവരം കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയത്. അയർലൻഡിലെ ഡബ്ലിനിലാണ് ഫെയ്സ്ബുക്കിന്റെ യൂറോപ്യൻ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. അതിനാൽ ജിഡിപിആർ നിയമവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ട ചുമതല ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷനാണ് നൽകിയിരിക്കുന്നത്. ജിഡിപിആർ നിയമം അനുസരിച്ച് വിവര ചോർച്ചയുണ്ടായി 72 മണിക്കൂറിനുള്ളിൽ തന്നെ ആ വിവരം ഐറിഷ് അധികൃതരെയാണ്ഫെയ്സ്ബുക്ക് അറിയിക്കേണ്ടത്. ജിഡിപിആർ നിയമ ലംഘനം നടത്തുന്ന കമ്പനികൾക്ക് 2.3 കോടി ഡോളർ അല്ലെങ്കിൽ കമ്പനിയുടെ ആഗോള വാർഷിക വരുമാനത്തിന്റെ നാല് ശതമാനമോ നൽകണം എന്നാണ് നിബന്ധന. 2017 ൽ ഫെയ്സ്ബുക്കിന്റെ വാർഷിക ആഗോള വരുമാനം 4000 കോടി ഡോളറാണ്. 2018ലും ഫെയ്സ്ബുക്കിന്റെ വരുമാനം ഏകദേശം തുല്യമാണ്. അങ്ങനെ വരുമ്പോൾ 160 കോടി ഡോളർ ഫെയ്സ്ബുക്ക് പിഴയായി നൽകേണ്ടി വരും. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയ വിവര ചോർച്ചാ സംഭവം സെപ്റ്റംബറിൽ നടന്നതാണ്. രണ്ട് മാസം വൈകി നവംബർ 22 നാണ് ഫെയ്സ്ബുക്ക് അക്കാര്യം അധികൃതരെ അറിയിച്ചത്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടേണ്ട പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞയുടൻ തന്നെ അത് ജിഡിപിആർ അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ഫെയ്സ്ബുക്ക് പറഞ്ഞു

You might also like
Comments
Loading...