ശ്രീ കെ.ബാബു എം.എൽ.എയുടെ പരാമർശം അനുചിതം: പി.സി.ഐ കേരളാ സ്റ്റേറ്റ്

0 729

“യേശുക്രിസ്തു കാനവിലെ കല്ല്യാണത്തിന് വെള്ളം വീഞ്ഞാക്കിയത് പോലെയാണ് ഇപ്പോൾ കേരളത്തിലെ കള്ളു നിർമ്മാണമെനായിരുന്നു പ്രസ്താവന “

Download ShalomBeats Radio 

Android App  | IOS App 


തിരുവല്ല: സംസ്ഥാനത്തെ മുൻ എക്സൈസ് വകുപ്പ് മന്ത്രിയും തൃപ്പൂണിത്തറ എം.എൽ.എയുമായ ശ്രീ കെ ബാബു നിയമസഭയിൽ നടത്തിയ പരാമർശം അനുചിതവും പ്രതിഷേധാർഹവുമാണന്ന് പെന്തെകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് അഭിപ്രായപ്പെട്ടു. കള്ളിൽ ആകെ മായമാണെന്നും യേശുക്രിസ്തു കാനയിലെ കല്ല്യാണത്തിന് വെള്ളം വീഞ്ഞാക്കിയത് പോലെയാണ് ഇപ്പോൾ കേരളത്തിലെ കള്ളുനിർമ്മാണമെന്ന പ്രസ്താവനയാണ് നിയമസഭയിൽ ബഹളത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്. കേരള കള്ള് വ്യവസായ വികസന ബോർഡ് ബില്ലിൻ്റെ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുമ്പോൾ ആയിരുന്നു ശ്രീ കെ ബാബുവിൻ്റെ ഈ വിവാദ പരാമർശം. ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും കെ ബാബു പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ് ഉണ്ടായത്. മാത്രമല്ല മുൻ മന്ത്രി ശ്രീ എ പി അനിൽ കുമാർ എംഎൽഎ ഇതിനെ പിന്തുണക്കുക കൂടി ചെയ്തു.
ഷാപ്പുകളിൽ സ്പിരിറ്റും മറ്റ് വീര്യം കൂടിയ വസ്തുക്കളും കലർത്തി വിൽക്കുന്നതിന് ചൂണ്ടിക്കാണിക്കാൻ വേണ്ടി നടത്തിയ പ്രസ്താവനയിലാണ് യേശുക്രിസ്തുവിൻ്റെ പേര് വലിച്ചിഴച്ചത്. മദ്യത്തെയും ലഹരിയുടെ ഉപയോഗത്തെയും ശക്തമായി എതിർക്കുന്ന ക്രൈസ്തവ ദർശനങ്ങളെയും ബൈബിളിൻ്റെ അധ്യാപനങ്ങളെയും അവഹേളിക്കുന്നതാണ് അനവസരത്തിലുള്ള ഈ പ്രസ്താവന. കാനായിലെ കല്ല്യാണത്തിന് യേശു വെള്ളം വീഞ്ഞാക്കിയ പ്രവർത്തിയെ മദ്യ നിർമാണവുമായി ബന്ധപ്പെടുത്തി സംസാരിച്ചത് ആരാധ്യനും ലോക രക്ഷകനുമായ യേശുക്രിസ്തുവിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ഈശോ സിനിമാ വിവാദത്തിന് ശേഷം ക്രൈസ്തവ സമൂഹത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്തുത പരാമർശം പൊതു സമൂഹത്തിൽ ഏറെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ശ്രീ കെ ബാബു പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്നും പ്രസ്തുത പരാമർശം നിയമസഭയുടെ രേഖകളിൽനിന്നും നീക്കം ചെയ്യണമെന്നും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇടപെട്ട് അദ്ദേഹത്തെ തിരുത്തണമെന്നും പിസിഐ പ്രമയത്തിലൂടെ ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് പ്രമേയം അവതരിപ്പിച്ചു.
പിസിഐ സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജയിംസ് ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, ട്രഷറാർ ബ്രദർ എബ്രഹാം ഉമ്മൻ , മീഡിയാ കൺവീനർ പാസ്റ്റർ അനീഷ് ഐപ്പ് എന്നിവർ പങ്കെടുത്തു.

You might also like
Comments
Loading...