കുപ്രസിദ്ധ മതനിന്ദ നിയമം ലോകമെങ്ങും നടപ്പിലാക്കണമെന്ന് പാക്ക് പ്രധാനമന്ത്രി

0 1,003

ഇസ്ലാമാബാദ്: ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്ന കുപ്രസിദ്ധമായ മതനിന്ദാ നിയമം ലോകമെങ്ങും നടപ്പിലാക്കണമെന്ന ആഗ്രഹം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകൾ. മതനിന്ദ നിയമത്തിന്റെ കാര്യത്തില്‍ മുസ്ലീം രാഷ്ട്രങ്ങള്‍ ഒരുമിച്ചു നിൽക്കണമെന്നും മതനിന്ദ നടക്കുന്ന രാഷ്ട്രങ്ങളുമായിട്ടുള്ള വ്യാപാരബന്ധങ്ങള്‍ ഉപേക്ഷിക്കല്‍ തുടങ്ങിയ നടപടികള്‍ സംയുക്തമായി സ്വീകരിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് കഴിഞ്ഞയാഴ്ച ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി ‘ദി സ്പെക്ടേറ്റര്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ളാമിക തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ പ്രവാചക വിമര്‍ശന കാര്‍ട്ടൂണുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്നു ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം കഴിഞ്ഞയാഴ്ച പാക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതില്‍ നിന്നും ഇമ്രാന്‍ ഖാന്റെ ഈ ആഗ്രഹം വ്യക്തമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സുമായുള്ള വ്യാപാരബന്ധം ഉപേക്ഷിച്ചാല്‍ ഉണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഇമ്രാന്‍ഖാന്‍ പ്രതിഷേധക്കാരുടെ അതേ ആഗ്രഹം തന്നെയാണ് തനിക്കുള്ളതെന്ന് വ്യക്തമാക്കി. എന്നാല്‍ വ്യാപാരബന്ധം ഉപേക്ഷിക്കുന്നത് വഴി ഉണ്ടാകാവുന്ന കോടിക്കണക്കിന് മൂല്യമുള്ള ഫ്രഞ്ച് സഹായവും, കോടികള്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വ്യാപാരവും, സഹായവും നഷ്ടപ്പെടുത്തുവാന്‍ ഇമ്രാന്‍ഖാന്‍ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

തീവ്ര ഇസ്ളാമിക നിലപാടുള്ള തെഹ്രീക്-ഇ-ലബ്ബായിക് പാര്‍ട്ടി നേതാവ് സാദ് ഹുസൈന്‍ റിസ്വിയുടെ അറസ്റ്റിനെതുടര്‍ന്ന്‍ നിയമം കയ്യിലെടുത്തതിന്റേയും, പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്റേയും പേരില്‍ ആയിരകണക്കിനു ടി.എല്‍.പി പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്ത മൂന്ന്‍ ദിവസം നീണ്ട അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഇമ്രാന്‍ഖാന്റെ ഈ നിലപാട് മാറ്റമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഫ്രഞ്ച് മാഗസിനായ ‘ചാര്‍ളി ഹെബ്ദോ’ പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പാക്കിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറിനെ പുറത്താക്കണമെന്നും, ഫ്രഞ്ച് സാധനങ്ങള്‍ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ടി.എല്‍.പി നടത്തിയ പ്രതിഷേധത്തിനിടയില്‍ ചുരുങ്ങിയത് ആറ് പോലീസുകാര്‍ കൊല്ലപ്പെടുകയും, 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ‘അറബ് ന്യൂസ്’ പറയുന്നത്. മതനിന്ദ മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കപ്പെട്ട 12 രാഷ്ട്രങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍. മതനിന്ദ നിയമത്തിന്റെ പേരില്‍ വധശിക്ഷ കാത്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പാക്ക് ജയിലുകളില്‍ നരകിച്ചു കഴിയുന്നത്.

You might also like
Comments
Loading...