കാമറൂണിൽ ബൈബിൾ സൊസൈറ്റി സഹകാരികളെ ബൊക്കോ ഹറാം ഭീകരർ വധിച്ചു

0 1,723

കാമറൂൺ: ബൈബിൾ സൊസൈറ്റി ഓഫ് കാമറൂണിന്റെ സാക്ഷരതാ പ്രോഗ്രാമിലെ ഫാർ നോർത്ത് മേഖലയിലുള്ള രണ്ട് സഹകാരികളെ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ബോക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി.

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം, ആ പ്രദേശത്തെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാമിന്റെ ആക്രമണങ്ങൾ വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, നിരവധി കൊലപാതകങ്ങൾ അവർ അവകാശപ്പെടുന്നു. ബൈബിൾ സൊസൈറ്റിയുടെ പാർക്ക്വാ ഭാഷയിയക്കായുള്ള ആൽഫ പ്രോഗ്രാമിൽ നിന്നുള്ള രണ്ട് സാക്ഷരതാ പ്രവർത്തകരാണ് അടുത്തിടെ ജീവൻ നഷ്ടപ്പെട്ടവർ. അവരിൽ ഒരാൾ ഓഗസ്റ്റ് ആദ്യം മരിച്ചു, രണ്ടാമത്തേയാൾ സെപ്റ്റംബർ പകുതിയോടെ മരിച്ചു.

Download ShalomBeats Radio 

Android App  | IOS App 

കാമറൂണിലെ യൂണിയൻ ഓഫ് ഇവാഞ്ചലിക്കൽ ചർച്ചുകളിലെ മൂപ്പനായ ജോനാസ് (42) ഓഗസ്റ്റ് 8 നു രാത്രി മറ്റ് മൂന്ന് പേരുമായി പള്ളിക്ക് പുറത്ത് കാവൽ നിൽക്കുമ്പോൾ കൊല്ലപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് സഭയുടെ എതിർവശത്ത് താമസിക്കുന്ന ‘പാട്രിസ്’ വിവരിക്കുന്നു: “ബോക്കോ ഹറാം സാധാരണയായി രാത്രി 10 മണിയോടെ ഗ്രാമങ്ങളിൽ ചുറ്റിത്തിരിയാറുണ്ട്, അതിനാൽ രാത്രി 11 മണിയോടെ, കാവൽ നിൽക്കുന്നവർ ഉറങ്ങിപ്പോയി. അവർ സാധാരണ ചെയ്യുന്ന പോലെ വെടിവയ്ക്കുകയോ ലൈറ്റ് തെളിക്കയോ ചെയ്തില്ല, അതിനാൽ ഉറക്കത്തിലായിരുന്നവരിൽ ജോനാസിനെ നഷ്ടപ്പെട്ടു. മറ്റ് രണ്ട് പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും ജോനാസിന്റെ തലയിൽ രണ്ടുതവണ വെടിയേറ്റു. ”

ഭാര്യയും 7 മക്കളുമുണ്ടായിരുന്ന ജോനാസ് തന്റെ ഗ്രാമത്തെക്കുറിച്ചു കരുതലുള്ളവനും അവർക്ക് സ്വീകാര്യനുമായിരുന്നു.

ജോനാസിന്റെ മരണശേഷം, സഭ അദ്ദേഹത്തിന്റെ കുടുംബത്തിന് ബോക്കോ ഹറാമിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഒരു പർവതത്തിന്റെ മുകളിൽ ഒരു കുടിൽ പണിതു നൽകി. ഫാർ നോർത്ത്, നോർത്ത്, അഡാമ മേഖലകളിലെ ബൈബിൾ സൊസൈറ്റിയുടെ പ്രതിനിധിയായ ഒലിവിയർ അദ്ദേഹത്തിന്റെ വിധവയെ സന്ദർശിച്ചു.

ഒലിവിയർ പറയുന്നു: “വലിയ നഷ്ടത്തോടൊപ്പം രോഗാതുരമായ അന്തരീക്ഷത്തിലുമാണ് അവരുടെ ജീവിതം, പർവതത്തിലെ ഈർപ്പം പ്രാണികളെയും ഉരഗങ്ങളെയും ആകർഷിക്കുന്നതാണ്.” “കുട്ടികളിലൊരാളുടെ കാലിൽ മുറിവുകളുണ്ട്, അവരിൽ രണ്ടുപേർ 27 കിലോമീറ്റർ അകലെയുള്ള ഒരു പട്ടണത്തിലേക്ക് പ്ലാസ്റ്റിക് കണ്ടെത്താനായി പുറപ്പെട്ടു – അവ അവരുടെ കിടക്കയ്ക്കടിയിൽ വിരിച്ച് പ്രാണികളിൽ നിന്നും മറ്റും സുരക്ഷിതരാകുവാനാകും”.

സെപ്റ്റംബർ 18 ന്, ജോനാസിന്റെ മരണത്തിന് 40 ദിവസത്തിനുശേഷം, ബോക്കോ ഹറാം മറ്റൊരു സാക്ഷരതാ സഹായിയായ ജോസഫിനെ കൊന്നു.

കത്തോലിക്കാസഭയിലെ ഒരു ഉപദേഷ്ടാവായ ജോസഫിന് 43 വയസ്സായിരുന്നു, എട്ട് മക്കളുണ്ടായിരുന്ന അദ്ദേഹം ജോനാസിന്റെ സുഹൃത്തായിരുന്നു. ജോസഫിന്റെ മൃതദേഹം ശേഖരിക്കാൻ പോയ സംഘത്തിൽ പാർക്ക്വാ ഭാഷയിലേക്കു ബൈബിൾ തർജ്ജമ നടത്തുന്ന മാർസലും ഉണ്ടായിരുന്നു.

മാർസലിന്റെ വാക്കുകൾ: “ഗ്രാമത്തിൽ ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. അവർക്ക് പലായനം ചെയ്യാം… പക്ഷേ എവിടേക്ക്? അവർ എങ്ങനെ ജീവിക്കും? ഈ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ട്, ജീവിത സാഹചര്യങ്ങൾ വളരെ ബുദ്ധിമുട്ടാണ്. രോഗങ്ങൾ ജനസംഖ്യയെ നശിപ്പിക്കുന്നു; ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ കൃഷി നിരോധിച്ചതിനാൽ ക്ഷാമം വർദ്ധിക്കുകയും ചെയ്യുന്നു. പക്ഷേ ആളുകൾക്ക് പോകാൻ ഒരിടമില്ല.

“ബൈബിളാണ് പാർക്ക്വാ സംസാരിക്കുന്നവരുടെ പ്രതീക്ഷകളെ ഉണർത്തുകയും മുറിവുകൾ ഭേദമാക്കുകയും ചെയ്യുന്നത്. പാർക്ക്വ ഭാഷയിലേക്കുള്ള ബൈബിൾ വിവർത്തനം വളരെ വേദനാജനകമായ സാഹചര്യത്തിലാണ് നടക്കുന്നത്. വിവർത്തന പ്രോജക്റ്റ് സമാരംഭിക്കുന്നതിനുള്ള ഔദ്യോഗിക ചടങ്ങിൽ പോലും, ബോക്കോ ഹറാമിന്റെ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനാൽ ഞങ്ങൾക്ക് അവിടെ നിന്നും തിരക്കിട്ട് പോരേണ്ടിവന്നു. ”

അദ്ദേഹം തുടർന്നു: “പാർക്വാ സംസാരിക്കുന്ന ഞങ്ങളുടെ സഹോദരീസഹോദരന്മാർക്കുവേണ്ടി പ്രാർത്ഥിക്കുക, അവരുടെ ആളുകൾ മരിക്കുന്നത് കണ്ട ഈ ആളുകൾക്കും, ബോക്കോ ഹറാമിന്റെ പ്രവർത്തനങ്ങൾ മൂലം ദുഃഖിതരായ വടക്കൻ മേഖലയിലെ എല്ലാവർക്കുമായി ദൈവം ഇടപെടട്ടെ”.

You might also like
Comments
Loading...