തീവ്രവാദത്തെ തള്ളിപ്പറയുവാന്‍ തയാറാകണം: ഈസ്റ്റർ സ്ഫോടന വാർഷികത്തിൽ കൊളംബോ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം രഞ്ജിത്ത്

0 1,345

കൊളംബോ: ഈസ്റ്റര്‍ദിന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും തീവ്രവാദത്തെ തള്ളിപ്പറയുവാന്‍ ഇസ്ലാം മതസ്ഥര്‍ തയാറാകണമെന്നും കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്‌ഫോടന പരമ്പരയുടെ രണ്ടാം വാര്‍ഷികദിനമായ ഇന്നലെ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കത്തോലിക്കാ ദേവാലയത്തിലും, ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ടൂറിസ്റ്റ് ഹോട്ടലുകളിലുമായി ഒരേസമയം നടന്ന ആറ് സ്‌ഫോടനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനോട് കൂറ് പുലർത്തുന്ന രണ്ട് പ്രാദേശിക മുസ്ലിം ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന അനുസ്മരണ ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ രഞ്ജിത്ത് നേതൃത്വം നല്കി.

Download ShalomBeats Radio 

Android App  | IOS App 

ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരാണെന്നും എന്താണ് അവര്‍ ലക്ഷ്യമിട്ടതെന്നും വ്യക്തമാകണം. നീതിക്കും സത്യത്തിനും സുതാര്യതയ്ക്കുമായി കത്തോലിക്കാ സമൂഹം സമാധാനപരമായി പ്രതിഷേധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള രാഷ്ട്രീയത്തിലെ ചിലരും അവരുടെ പ്രാദേശിക ഏജന്റുമാരും മത തീവ്രവാദത്തെ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉപയോഗപ്രദമായ ഉപകരണമായി കാണുന്നുവെന്നും അതിനാൽ, തീവ്രവാദത്തെ നിരാകരിക്കുവാൻ ധൈര്യമുളവാക്കേണ്ടതുണ്ടെന്നും ബിഷപ്പ് രഞ്ജിത്ത് പറഞ്ഞു. മതങ്ങള്‍ തമ്മിലും വംശങ്ങള്‍ തമ്മിലുമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒന്നിക്കണമെന്ന സന്ദേശമാണ് 267 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം നല്കുന്നതെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. ക്രൈസ്തവര്‍ മാത്രമല്ല, മറ്റു സമുദായങ്ങളില്‍പ്പെട്ടവരും ആക്രമണത്തിനിരയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ആക്രമണത്തെ അപലപിക്കുന്നുവെന്നും കുറ്റകൃത്യത്തിന് തങ്ങള്‍ ഒരു ന്യായീകരണവും നൽകുന്നില്ലെന്നും ഇസ്ലാമിക് പുരോഹിതൻ ഹസ്സൻ മൗലാന അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദു, ബുദ്ധ മതനേതാക്കളും സ്‌ഫോടനത്തിന് ഇരയായവരും അവരുടെ ബന്ധുക്കളും നയതന്ത്ര ഉദ്യോഗസ്ഥരും അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.

You might also like
Comments
Loading...