തെക്കന്‍ സുഡാനിൽ ബിഷപ്പിന് വെടിയേറ്റു

0 396

റുംബെക്: തെക്കന്‍ സുഡാനിലെ കോംബോനി സഭാംഗമായ ബിഷപ്പ് ക്രിസ്ത്യൻ കാർലാസെറെയ്ക്കു വെടിയേറ്റു. പരിക്കേറ്റ അദ്ദേഹത്തെ റുംബെക് രൂപതയിലെ കുവാം (സി.യു.എ.എം.എം) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ 25 രാത്രി 12.45-നാണ് സംഭവം നടന്നതെന്ന്‍ ബിഷപ്പ് താമസിച്ചിരുന്ന ഭവനത്തിലെ ഫാ. ആന്‍ഡ്രി ഒസ്മാന്‍ ‘എ.സി.ഐ ആഫ്രിക്ക’യോട് വെളിപ്പെടുത്തി. 2011 ജൂലൈ മാസത്തില്‍ ബിഷപ്പ് സെസരെ മാസൊളാരിയുടെ മരണത്തിനു ശേഷം റുംബെക്ക് രൂപതയില്‍ മെത്രാനില്ലാത്ത അവസ്ഥയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ഇറ്റാലിയന്‍ സ്വദേശിയായ കോംബോനി മിഷ്ണറി വൈദികനായ ഫാ. ക്രിസ്ത്യൻ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മെയ് 23നു അദ്ദേഹത്തിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.

ആയുധധാരികളായ രണ്ടുപേരാണ് ആക്രമത്തിന്റെ പിന്നിലെന്നും, തന്നെക്കണ്ടതും അക്രമികള്‍ ദൂരെ പോകാന്‍ പറഞ്ഞുവെന്നും, അതിലൊരാള്‍ തനിക്കു നേരെ രണ്ടു പ്രാവശ്യം വെടിവെച്ചെങ്കിലും, തനിക്ക് പിന്നിലുള്ള കസേരയിലാണ് വെടിയേറ്റതെന്നും ഫാ. ആന്‍ഡ്രി പറഞ്ഞു. നിയുക്ത മെത്രാന്റെ ഒരു കാലില്‍ രണ്ടു വെടിയും, മറ്റേക്കാലില്‍ ഒരു വെടിയുമാണ് ഏറ്റിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയുക്ത മെത്രാനെ ലക്ഷ്യമാക്കിയാണ് അക്രമികള്‍ എത്തിയതെന്നും, വാതില്‍ക്കല്‍ മുട്ടിയ അക്രമികള്‍ വാതില്‍ തകരുന്നത് വരെ വെടിയുതിര്‍ത്തുവെന്നും. നിയുക്ത മെത്രാനെ വെടിവെച്ച ശേഷം അവര്‍ ഓടിയൊളിച്ചുവെന്നും റൂംബെക് ആസ്ഥാനമായുള്ള ലോജിസ്റ്റിക്സ്‌ തലവന്‍ അബെങ്കോ മാരോള്‍ പറഞ്ഞു. ഇതൊരു ആസൂത്രിത ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിയുക്ത മെത്രാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, രക്തസ്രാവം നിയന്ത്രണത്തിലായിട്ടുണ്ടെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഉദ്ധരിച്ചുകൊണ്ടു എ.സി.ഐ ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2005-ല്‍ തെക്കന്‍ സുഡാനില്‍ എത്തിയ ശേഷം മാലാകല്‍ രൂപതയില്‍ സേവനം ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ജുബായിലെ ആത്മീയ ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ദേഹം റുംബെക്കില്‍ എത്തിയത്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...