വിയറ്റ്നാമില്‍ പീഡനം: ഒട്ടേറെ ക്രൈസ്തവരുടെ വീടുകള്‍ തകര്‍ത്തു

ഹോ ചി മിന്‍ സിറ്റി: വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയിലെ ക്രൈസ്തവ വീടുകള്‍ക്കു നേരെ സര്‍ക്കാരിന്റെ കടന്നാക്രമണം. ഹോ ചി മിന്‍ സിറ്റി അധികാരികളും, താന്‍ ബിന്‍ ജില്ലയിലെ മുനിസിപ്പല്‍ കമ്മിറ്റിയുമാണ്‌ വിവാദപരമായ ഈ നടപടിക്ക് പിന്നില്‍. നവംബര്‍ 5 മുതല്‍ തന്നെ ഹെനോയി കാതോലിക്കാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതോടെ നൂറുകണക്കിന് ക്രൈസ്തവരാണ് തെരുവിലായിരിക്കുന്നത്.

സൊസൈറ്റി ഫോര്‍ ഫോറിന്‍ മിഷന്‍സ് ഓഫ് പാരിസ് (MEP) യുടെ കീഴിലുള്ള 50,000 സ്ക്വയര്‍ മീറ്ററോളം വരുന്ന ഭൂമി പിടിച്ചെടുക്കുവാനും അവിടെ താമസിക്കുന്ന ക്രൈസ്തവ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുവാനുമായി മുന്നൂറോളം പോലീസുകാരാണ് ബുള്‍ഡോസറുകളും, ബാറ്റണുകളുമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ചിയാന്‍ ഹങ്ങ് തെരുവില്‍ എത്തിയത്. തുടര്‍ന്നു നിരവധി ക്രൈസ്തവ വിശ്വാസികളുടെ ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടു. മേഖലയിലെ സ്ഥലത്തിന്റെ വില ഉയര്‍ന്നതാണ് നടപടിയുടെ പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ട്. 1954 മുതല്‍ ഈ സ്ഥലം എം‌ഇ‌പിയുടെ ഉടമസ്ഥതയിലാണ്.

അഞ്ഞുറോളം ക്രൈസ്തവ കുടുംബങ്ങളാണ് മതിയായ രേഖകളോടെ ഇവിടെ താമസിച്ചു വന്നിരുന്നത്. രണ്ടായിരം മുതല്‍ക്കേ തന്നെ ഈ ഭൂമി പിടിച്ചടക്കുന്നതിനുള്ള ശ്രമങ്ങള്‍ അധികാരികള്‍ നടത്തിവരികയായിരുന്നു. ഈ ഭൂമിയുടെ മതിപ്പ് വിലയായി വളരെ തുച്ഛമായ തുകയാണ് അധികാരികള്‍ വാഗ്ദാനം ചെയ്തിരിന്നത്. നിയമപരമായ യാതൊരു വിശദീകരണവും കൂടാതെ തങ്ങളുടെ വീടുകള്‍ നശിപ്പിച്ച അധികാരികളുടെ പ്രകോപനപരമായ നടപടിക്കെതിരെ പോരാടുമെന്നു പ്രദേശവാസികൾ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ചൈനക്കു സമാനമായി വിയറ്റ്‌നാമും ക്രൈസ്തവ വിശ്വാസത്തെ അടിച്ചമര്‍ത്തുവാനുള്ള ശ്രമത്തിലാണോ എന്ന ആശങ്കയിലാണ് രാജ്യത്തെ ക്രൈസ്തവ വിശ്വാസികൾ.

Comments (0)
Add Comment