ഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; 50 രോഗികള്‍ മരിച്ചു, നിരവധി പേർക്ക് പരുക്ക്

പ്രാഥമിക അന്വേഷണത്തിൽ, ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം, പരുക്കേറ്റവരുടെ നില അതീവഗുരുതരം

ബാഗ്ദാദ്: ഇറാഖിലെ ആശുപത്രിയിൽ വൻ അഗ്നിബാധ, മരണം 50ന് മുകളിൽ. ഇറാഖിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. കോവിഡ് രോഗികളെ പരിചരിക്കുന്ന ഐസൊലേഷൻ വാർഡിലുണ്ടായ അഗ്നിബാധയിൽ ഏകദേശം 50ന് മുകളിൽ രോഗികൾ വെന്തുമരിച്ചു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. തീപിടുത്തത്തിന്റെ വ്യക്തമായ കാരണം പുറത്തുവിട്ടിട്ടില്ല. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

തിങ്കളാഴ്ച അർദ്ധരാത്രിയോടെ തീ നിയന്ത്രവിധേയമാക്കിയതായി സർക്കാർ അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. അതേസമയം ചില രോഗികൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിച്ചു. സംഭവത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മുതിർന്ന മന്ത്രിമാരുമായി അടിയന്തര ചർച്ച നടത്തി. സംഭവത്തെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ നിരവധി പേർ പ്രതിഷേധവുമായി എത്തിയിരുന്നു. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. നാസിരിയയിലെ ആരോഗ്യ സിവിൽ ഡിഫൻസ് മാനേജർമാരെ സസ്പെൻഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആശുപത്രി മാനേജർക്കെതിരെയും നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

Comments (0)
Add Comment