കിഴക്കന്‍ തുര്‍ക്കിയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം

ഇസ്താംബൂള്‍: അതിപുരാതനമായവ ഉൾപ്പെടെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മുസ്ലീം പള്ളികളാക്കുകയും തകർക്കുകയും ചെയ്തതിന്റെ പേരില്‍ ആഗോളതലത്തില്‍ കടുത്ത വിമര്‍ശനവും പ്രതിഷേധവും നേരിടേണ്ടി വന്ന തുര്‍ക്കിയില്‍ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം കൂടി ആക്രമണത്തിനിരയായതായി വാർത്ത. കിഴക്കന്‍ തുര്‍ക്കിയിലെ മെഹര്‍ ഗ്രാമത്തിലെ മലമുകളിലുള്ള മാര്‍ത്താ ഷിമോണി ദേവാലയമാണ് അജ്ഞാതരുടെ ആക്രമണത്തിനിരയായി കൊള്ളയടിക്കപ്പെട്ടത്. ദേവാലയത്തിലെ വിശുദ്ധ വസ്തുക്കളായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് സി‌സി‌ടി‌വി‌ വീഡിയോയില്‍ നിന്നും വ്യക്തമാണെന്ന് ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിലെ കുരിശുകളും, യേശുവിന്റെ രൂപവും, ജപമാലകളും ചിതറിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു വര്‍ഷം മുന്‍പ് ഒരു കല്‍ദായ കത്തോലിക്ക വൈദികന്റെ പ്രായമായ മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതും ഇതേ ഗ്രാമത്തില്‍ നിന്നുമാണ്. ഇവിടെ നിന്നു കാണാതായ ഹോര്‍മോസ് ഡിറിലിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല.

ഒരുകാലത്ത് ധാരാളം കല്‍ദായ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഗ്രാമമായിരുന്നു മെഹര്‍. 1990-കളില്‍ സമീപ പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന്‍ കല്‍ദായ ക്രൈസ്തവര്‍ ഗ്രാമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. പിന്നീട് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലെ ക്രിസ്ത്യന്‍ സാന്നിധ്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അപകടങ്ങള്‍ വകവെക്കാതെ ഗ്രാമത്തില്‍ തിരിച്ചെത്തിയ ഡിറില്‍ കുടുംബം മാര്‍ത്താ ഷിമോണി ദേവാലയത്തില്‍ ആരാധന നടത്തിയിരുന്നു. ഡിറില്‍ കുടുംബത്തിന്റെ തട്ടിക്കൊണ്ടുപോകലും ഈ ആക്രമണവും തമ്മില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍ നിരവധിയാണ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് സ്റ്റേറ്റ് കമ്മീഷന്‍ പുറത്തുവിട്ട ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ തുര്‍ക്കിയില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. തീവ്ര ഇസ്ളാമികവാദമുള്ള എര്‍ദോഗന്‍ ഭരണകൂടമാണ് തുര്‍ക്കിയിൽ ഇപ്പോള്‍ അധികാരം നടത്തുന്നത്.

Comments (0)
Add Comment