കോറ ക്രൈസ്തവ ദേവാലയത്തിൽനിന്നു ഇന്ന് ആദ്യ ഇസ്ലാമിക പ്രാർത്ഥന ഉയരും

ഇസ്താംബൂള്‍: മുസ്ലിം പള്ളിയാക്കി മാറ്റിയ ചരിത്ര പ്രസിദ്ധമായ കോറ ഹോളി സേവ്യര്‍ ക്രൈസ്തവ ദേവാലയത്തിൽ നിന്നും തുർക്കി പ്രസിഡന്റ് എർദോഗന്റെ പ്രത്യേക കല്പനയുടെ ഫലമായി ഇന്ന് (ഒക്ടോബർ 30 വെള്ളി) ഇസ്ലാമിക പ്രാർത്ഥനകൾ ഉയരും.

എഡി 534ൽ ബൈസന്‍റൈന്‍ വാസ്തുകലയെ ആധാരമാക്കി പണിയപ്പെട്ടിരിക്കുന്ന
വളരെ ചരിത്ര പ്രാധാന്യമുള്ള ഈ ദേവാലയം ഏറെനാളായി മ്യൂസിയമായി പ്രവർത്തിച്ചു വരികയായിരുന്നു. നിരവധി മനോഹരമായ ചിത്രങ്ങൾ ദേവാലയത്തിന്റെ ചുമരിലുണ്ട്. പല ചിത്രങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

1453ൽ ഒട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ (ഇന്നത്തെ ഈസ്താംബുൾ) പിടിച്ചടക്കിയപ്പോൾ കോറ ദേവാലയത്തിന്റെ നിയന്ത്രണവും അവര്‍ കൈയടക്കിയിരുന്നു. 1511ൽ അതിനെ ഒരു മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1945ൽ തുർക്കി മന്ത്രിസഭയിലെ അംഗങ്ങളാണ് കോറ ഒരു മ്യൂസിയമാക്കി മാറ്റാൻ തീരുമാനമെടുക്കുന്നത്. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് 2019 നവംബർ മാസം തുർക്കിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ് വിധിച്ചു. ഇതേ തുടര്‍ന്നാണ് ക്രിസ്തീയ ദേവാലയത്തില്‍ ഇസ്ളാമിക പ്രാര്‍ത്ഥനകള്‍ നടത്താന്‍ ഏര്‍ദോഗന്‍ ഭരണകൂടം ഒരുങ്ങുന്നത്. തീവ്ര ഇസ്ളാമികവാദമുള്ള എര്‍ദോഗന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധ സ്വരങ്ങളാണ് ഉയരുന്നത്.

പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കാൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് അനുവാദം നൽകിയതും വിവാദമാവുകയുണ്ടായി. പള്ളിയിലെ ക്രിസ്തീയ ചിത്രങ്ങളൊക്കെ ഇതിനോടകം മറച്ചു കഴിഞ്ഞു. പുരാതന ചിത്രങ്ങൾ മറച്ചുവെക്കുന്നത് കോറയുടെ കലാമൂല്യം നശിപ്പിക്കുമെന്ന് ഇസ്താംബൂൾ മെട്രോപോളിറ്റൻ മുൻസിപ്പാലിറ്റിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാഹിർ പൊളാട്ട് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Comments (0)
Add Comment