റാസൽഖൈമയിൽ രക്ഷാ വിമാനം കത്തിയമര്‍ന്ന് നാല് മരണം

റാസല്‍ഖൈമ: വിനോദ കേന്ദ്രമായ റാക് ജബല്‍ ജൈസില്‍ ആംബുലന്‍സ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് നാല് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. സിപ്പ് ലൈനില്‍ തട്ടിയ ഹെലികോപ്ടര്‍ ഉയര്‍ന്ന് പറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം. ശനിയാഴ്ച്ച വൈകുന്നേരം 6:20ഓടെയായിരുന്നു സംഭവം.

അടിയന്തിര ചികില്‍സ നല്‍കുന്നതിന് രോഗിയുമായി പുറപ്പെട്ടതായിരുന്നു ഹെലികോപ്ടര്‍. ഉഗ്ര സ്ഫോടനത്തോടൊപ്പം തീ ഗോളമായാണ് ഹെലികോപ്ടര്‍ താഴേക്ക് പതിച്ചതെന്ന് ദൃക്സാക്ഷിയായ മലപ്പുറം സ്വദേശി ഷാബിര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഹുമൈദ് അല്‍സാബി, സഖര്‍ അല്‍ യമാഹി , ജാസിം അല്‍ തനൈജി എന്നിവരും റാസല്‍ഖൈമ അല്‍ സാലിഹിയ പ്രദേശത്തുള്ള ഒരാളുമാണ്​ ഹെലികോപ്ടറിലുണ്ടായിരുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള സിപ്പ് ലൈനാണ് റാസല്‍ഖൈമ ജബല്‍ ജൈസിലേത്. സിപ്പ്​ലൈനില്‍ കയറാന്‍ വന്നവരെല്ലാം സുരക്ഷിതരാണെന്ന് റാക് ടൂറിസം വികസന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. അപകട സമയത്ത് സിപ്പ് ലൈന്‍ പ്രവൃത്തിച്ചിരുന്നില്ല. വിവരം ലഭിച്ചയുടന്‍ സുസജ്ജ സംവിധാനങ്ങളോടെ രക്ഷാ സേനകള്‍ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.

Comments (0)
Add Comment