സൗദിയിൽ ജൂൺ 24 മുതൽ സ്ത്രീകൾക്ക് വാഹനങ്ങൾ ഓടിക്കാം

റിയാദ് ∙ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ജൂൺ 24 മുതൽ വാഹനങ്ങൾ ഓടിക്കാമെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഒാഫ് ട്രാഫിക് ഡയറക്ടർ ജനറൽ മുഹമ്മദ് ബാസ്സിമി അറിയിച്ചു. സൗദിയിലെ സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും തയാറാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. 2017 സെപ്റ്റംബറിൽ ആണ് സ്ത്രീകൾക്ക് വാഹനം ഒാടിക്കുന്നതിനുള്ള വിലക്ക് സൗദി നീക്കിയത്. 18 വയസ്സോ അതിനു മുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് ലൈസൻസിനായി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

വനിതാ ട്രാഫിക് പൊലീസിന്റെ സേവനം ഉടന്‍ ആരംഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്തെ വനിതാ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് ആരംഭിച്ച വനിതാ ഡ്രൈവിങ് സ്‌കൂളുകളില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ച് വനിതാ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സിമി പറഞ്ഞു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വനിതാ ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ട്. നിബന്ധനകള്‍ക്കു വിധേയമായി ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കും.

പരിശീലനം കഴിഞ്ഞ വനിതകള്‍ക്ക് ലൈസന്‍സ് അടുത്ത മാസം 24 മുതല്‍ വിതരണംചെയ്യും. ട്രാഫിക് നിയമപ്രകാരം വിദേശങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുളള വനിതകള്‍ക്കും സൗദി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കും. സൗദിയിലെ 13 പ്രവിശ്യകളിലായി 21 കേന്ദ്രങ്ങളില്‍ വിദേശഡ്രൈവിങ് ലൈസന്‍സ് മാറ്റി വാങ്ങാന്‍ ട്രാഫിക് ഡയറക്ടറേറ്റിന് കീഴില്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

pravasishabdam

 

Comments (0)
Add Comment