രണ്ടാംഘട്ട സ്വദേശിവത്കരണം; പ്രാബല്യത്തിലാവാൻ ഇനി 11 നാൾ

റിയാദ്:  വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഷോപ്പുകൾ എന്നീ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിലാകുന്നതിന് ഇനി 11 നാൾ മാത്രം. പന്ത്രണ്ട് മേഖലകളിലേക്ക് മൂന്ന് ഘട്ടങ്ങളായി സ്വദേശിവത്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനമെടുത്തിരുന്നു. ഇക്കഴിഞ്ഞ ജനുവരി അവസാനത്തിൽ പ്രഖ്യാപിച്ച പദ്ധതിയുടെ രണ്ടാംഘട്ടം എന്നോണമാണ് നവംബർ ഒമ്പതിന് മേൽസ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കണമെന്ന നിയമം നടപ്പിലാക്കുന്നത്. മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്ലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും സൗദിവൽക്കരണം നിർബന്ധമാക്കും. ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്കെല്ലാം പുതിയ തീരുമാനം ഒരുപോലെ ബാധകമായിരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ ഒന്നാംഘട്ടത്തിൽ സൗദിവൽക്കരണം നിർബന്ധമാക്കിയിരുന്നു.

Comments (0)
Add Comment