കുർദുകൾക്കെതിരായ പോരാട്ടം: തുർക്കിയുടെ ഗൂഢലക്ഷ്യം വെളിച്ചത്താകുന്നു.

ബാഗ്ദാദ്: വടക്കൻ ഇറാഖിലെ കുർദിഷ് വിമതർക്കെതിരെ തുർക്കി ഭരണകൂടം നടത്തുന്ന സൈനിക നടപടികൾക്കു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന നിരീക്ഷണങ്ങൾ ശക്തമാകുന്നു. കുർദുകൾക്കെതിരായ പോരാട്ടത്തിന്റെ മറവിൽ ക്രൈസ്തവരഹിത വടക്കൻ ഇറാഖ് എന്ന ഗൂഢലക്ഷ്യം യാഥാർത്ഥ്യമാക്കുവാൻ തുർക്കി നീക്കം ശക്തമാക്കുന്നു എന്നാണ് സൂചന. കുർദ് വംശജരെ തുരത്താൻ തുർക്കി സൈന്യം ആരംഭിച്ച ആക്രമണം ക്രൈസ്തവ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നു എന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്തു വന്നുകഴിഞ്ഞു.

സ്വയംഭരണ പ്രവിശ്യയായ കുർദിസ്ഥാനിലെ ദാഹുക്ക് പ്രദേശത്തെ തുർക്കിയുടെ അനാവശ്യ ഇടപെടൽ മൂലം ക്രൈസ്തവ ഗ്രാമങ്ങളിൽനിന്ന് ജനങ്ങൾ കൂട്ടമായ് ഒഴിഞ്ഞു പോവുകയാണെന്ന് അസീറിയൻ സഭാംഗമായ ഫാ. ഇമ്മാനുവൽ യൂക്കാന വെളിപ്പെടുത്തി: “കുർദ് വംശജരെ തുരത്താൻ തുർക്കി സൈന്യം കഴിഞ്ഞവർഷം ആരംഭിച്ച ആക്രമണം മൂലം അനേകം ക്രൈസ്തവർ പലായനം ചെയ്തു. രണ്ടു മൂന്ന് ആഴ്ചകളായി തുർക്കിയുടെ ആക്രമണം തങ്ങളുടെ അതിർത്തിയോടു ചേർന്നുള്ള ക്രിസ്ത്യൻ ഗ്രാമങ്ങളിലേക്ക് കൂടുതലായി വ്യാപിച്ചിട്ടുണ്ട്. അക്രമണം മൂലമുള്ള തീപിടിത്തത്തിൽ വീടുകളും വയലുകളും അഗ്‌നിക്കിരയാകുന്നുണ്ട്.”

വടക്കൻ ഇറാഖിലെ ക്രൈസ്തവരിൽ ഭൂരിഭാഗവും 1915-ലെ അർമീനിയൻ വംശഹത്യയ്ക്ക് ഇരയായവരുടെ പിൻമുറക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ ഇറാഖിലെ അമാദിയാ രൂപത ഉൾപ്പെടുന്ന മേഖലയിലും സ്ഥിതി വിഭിന്നമല്ലെന്ന് കൽദായ സഭാംഗമായ ഫാ. സമീർ യൂസഫ് വ്യക്തമാക്കി: ‘കനത്ത ബോംബാക്രണമാണ് മേഖലയിൽ നടക്കുന്നത്. വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട സാഹചര്യത്തിലാണ് ഇവിടുത്തെ ജനം.’ നിനവേ സമതലത്തിലെ ക്രൈസ്തവരും പലായനഭീതിയിലാണ്. 2004-ലെ ഐസിസ് ആക്രമണം മൂലം പലായനം ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെത്തിയ ക്രൈസ്തവരാണ് ഇപ്പോൾ ഇവിടെയുള്ളത്.

നിനവേയിൽനിന്ന് പലായനം ചെയ്ത ക്രൈസ്തവരിൽ 45% പേർ മാത്രമേ ഇതുവരെ തിരിച്ചുവന്നിട്ടുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. പുതിയ സാഹചര്യത്തിൽ അവരും ഭീതിയിലാണെന്നും ഫാ. യൂസഫ് ചൂണ്ടിക്കാട്ടി. കുർദുകൾക്കെതിരേ യുദ്ധത്തിന്റെ മറവിൽ ക്രൈസ്തവരെ പലായനത്തിന് നിർബന്ധിതരാക്കുന്ന തുർക്കിയുടെ കുടിലതന്ത്രത്തിനെതിരെ ഇറാഖി സർക്കാരിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണ് ഈ പ്രദേശത്തെ ക്രൈസ്തവ സമൂഹം.

Comments (0)
Add Comment