“ഭൂമിയിൽ സന്മനസ്സുള്ളവർക്ക്‌ സമാധാനം ..” | ജോ ഐസക്ക് കുളങ്ങര

ജോ ഐസക്ക് കുളങ്ങര

ചെക്ക്മല എന്ന ഒരു മലയോര ഗ്രാമം, തേയില ചെടികളുടെ പച്ചപ്പും, കുഞ്ഞു അരുവികളും, കോടമഞ്ഞും കൊണ്ട് പ്രകൃതി രമണീയമായ ആ നാട്ടിൽ ആണ് നമ്മുടെ കുഞ്ഞു ബ്രിട്ടോയുടെ വീട്. ജനിച്ചു വീഴുംമുമ്പേ അച്ഛനെ നഷ്ടമായ ബ്രിട്ടോ അമ്മയോടൊപ്പം ആണ് താമസം, സാമ്പത്തിക സ്ഥിതി വളരെ മോശമാണ്, അപ്പന്റെ മരണശേഷം വളരെ ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടുമാണ് അവനെ അമ്മ വളർത്തിയത് കുന്നുംചെരിവിലെ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന ആ വീട്ടിൽ പതിവ് പോലെ ഈ പ്രാവശ്യവും ഡിസംബർ എത്തി, നിർത്താതെ പൊഴിയുന്ന മഞ്ഞും ഡിസംബറിന്റെ കുളിരും കൂടി കൈകോർത്തപ്പോൾ തണുപ്പിന്റെ ശക്തി സഹിക്കുന്നതിലും അപ്പുറമായിരുന്നു,
അമ്മയോടൊപ്പം രാവിലെ തോട്ടത്തിൽ പോകുന്ന ബ്രിട്ടോ ആ കൃഷി ഇടത്തിൽ ഓടിച്ചാടി കളിച്ചുനടുന്നു. ഒടുവിൽ ജോലിയും കഴിഞ്ഞു അമ്മയുടെ കൈയും പിടിച്ചു വീട്ടിലേക്കുള്ള വഴിയിലാണ് ഒരു മരച്ചുവട്ടിൽ അവൻ ആ കാഴ്ച്ച കണ്ടത്, കറുത്ത കുപ്പായവും നരച്ച നീണ്ട വെള്ള താടിയും നല്ല പൊക്കവും ഉള്ള ഒരു മനുഷ്യൻ ഇരിക്കുന്നു. തണുപ്പിന്റെ കാഠിന്യം കാരണം ആകാം പാവം വിറച്ചു ചുരുങ്ങി കൂടി ഇരിക്കുന്നു തനിക്കു സഹിക്കാവുന്നതിലും അപ്പുറമാണ് ആ തണുപ്പ് എന്നു ഒറ്റ നോട്ടത്തിൽ തന്നെ അയാളെ നോക്കുന്ന ഏതൊരാൾക്കും മനസ്സിലാകും, അവനും അത് മനസിലാക്കി അമ്മയോട് പറഞ്ഞു, അമ്മേ അത് ആരാ പാവം ഒരു അപ്പച്ചൻ അവിടെ ഇരുന്നു തണുത്തു വിഷമിക്കുന്നത് കണ്ടോ..?

നീ അതൊന്നും നോക്കാത്ത നേരെ നടന്നെ അത് ഒരു ഭ്രാന്തൻ ആണ്, വീടേതാണെന്നോ, നടേതാണെന്നോ ആർക്കും അറിയില്ല, കൊച്ചു കുട്ടികൾ ഒന്നും അയാളുടെ അടുത്ത് പോകാറില്ല പിടിച്ചുകൊണ്ടു പോകും, അമ്മ അവനെ ഭയപ്പെടുത്തി. എന്നാൽ ബ്രിട്ടോയുടെ കുഞ്ഞ് ഹൃദയത്തെ ആ കാഴ്ച വല്ലാതെ അലട്ടികൊണ്ടിരുന്നു. വീട്ടിൽ എത്തി അമ്മ കുളിക്കാൻ കയറിയ തക്കം നോക്കി അവിടെ ഉണ്ടായിരുന്ന പഴയ ഒരു കീറിയ കമ്പിളി പുതപ്പും വലിച്ച് ബ്രിട്ടോ ആ ഭ്രാന്തന്റെ അടുക്കലേക്ക് ഓടി. തന്റെ കയ്യിൽ ഉണ്ടായിരുന്ന ആ പുതപ്പിന്റെ ഒരു അറ്റം അയാളിലേക് നീട്ടി ഇട്ടിട്ടു അവൻ തിരികെ വീട്ടിലേക്ക് ഓടി, ‘അമ്മ കുളിച്ചിറങ്ങും മുൻപ് വീട്ടിൽ എത്തണം, ഭ്രാന്തൻ പിടിച്ചോണ്ട് പോകാൻ ഇടം കൊടുക്കരുത് ഇതായിരുന്നു അവന്റെ ഉള്ളിലെ ചിന്ത,
അങ്ങനെ വീട്ടിൽ തിരിച്ചെത്തിയ ബ്രിട്ടോ ഒന്നും അറിയാത്തവനെ പോലെ നടന്നു, ദിവസങ്ങൾ കഴിഞ്ഞുപോയി കുന്നേൽ പള്ളിയിൽ വലിയ നക്ഷത്രം തൂക്കിയത് കണ്ടപ്പോളാണ് ബ്രിട്ടോയിക് ക്രിസ്തുമസ്‌ എത്തി എന്നു മനസിലായത്.. അവന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷവും, ഒരു ഉത്സാഹ തിമിർപ്പും ആയിരുന്നു . വീട്ടിലും നക്ഷത്രം ഇടണം പുൽക്കൂട് ഉണ്ടാകണം പുത്തൻ ഉടുപ്പ് ഇടണം സമ്മാനങ്ങൾ വേണം ഇതൊക്കെ ആയിരുന്നു അവന്റെയും ആവശ്യം, എന്നാൽ ഓരോ ദിവസത്തെക്കുള്ള അന്നതിന്റെ വഴി ഒപ്പിക്കാൻ പാടുപെടുന്ന അവന്റെ അമ്മയുടെ മനസ്സിൽ ക്രിസ്തുമസിന്റെ ആ കുളിരില്ലായിരുന്നു മറിച്ച ഇല്ലായിമയുടെയും ആശങ്കകളുടെയും വേലിയേറ്റങ്ങൾ ആയിരുന്നു..
‘എല്ലാ വീട്ടിലും പുല്കൂടുകൾ ഉണ്ടാക്കി നക്ഷത്രങ്ങൾ തൂക്കി, നമ്മുടെ വീട്ടിൽ എന്നാ അമ്മേ ഉണ്ടാകുന്നേ എന്ന ചോദ്യം കേട്ട ബ്രിട്ടോയുടെ അമ്മ അവനെ നെഞ്ചോടു ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു എന്റെ കുഞ്ഞിന് ഒരു പുത്തനുടുപ്പു വാങ്ങി കൊടുക്കാൻ കഴിയില്ലലോ, അവന്റെ കുഞ്ഞു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ആകാതെആ അമ്മയുടെ ഹൃദയം വല്ലാതെ വേദനിച്ചു.
നക്ഷത്രം കിട്ടാത്ത വിഷമത്തിൽ കരഞ്ഞു കിടന്നു ഉറങ്ങിപോയ കുഞ്ഞു ബ്രിട്ടോ പെട്ടെന്നാണ് ആ ശബ്ദം കേട്ട് ഉണർന്നത്, അതേ കുന്നേ പള്ളിയിലെ കരോൾ സംഘം വരുന്ന ശബ്ദം ആണ് അത്, അവൻ ഓടി ചെന്നു വാതിൽ തുറന്നു കാത്തു നിന്നു.. 2 വീടുകൾ കൂടി കഴിഞ്ഞാൽ തന്റെ വീടാണ്, ക്രിസ്തുമസ് പാപ്പാ വരും സമ്മാനങ്ങൾ തരും അതൊക്കെ ആയിരുന്നു അവന്റെ ഉള്ളിലെ ചിന്തകൾ, എന്നാൽ കാത്തിരിപ്പുകൾ ഫലം ഇല്ലാതെ ആ കരോൾ സംഘം അവന്റെ വീട്ടിൽ കയറാതെ മുൻപോട്ടു നീങ്ങി എന്ന ആ സത്യം അവൻ മനസിലാക്കിയ നിമിഷം അവൻ വാ വിട്ടു കരയുവാൻ തുടങ്ങി, പുൽകൂടും നക്ഷത്രവും ഇടാഞ്ഞത് കൊണ്ട് ആണ് അവർ നമ്മുടെ വീട്ടിൽ കയറാതെ പോയത് എന്ന് പറഞ്ഞ് അവൻ അമ്മയെ കുറ്റപ്പെടുത്തി, ചോദ്യങ്ങൾക്ക് മറുപടി പറയാൻ വാക്കുകൾ ഇല്ലാതെ അമ്മ ആ വാതിൽ പടിയിൽ ചാരി നിന്നു പൊട്ടിക്കരഞ്ഞു, സമയം കടന്നുപോയി 2 പേരും ഉറക്കത്തിലേക്കു വഴുതി വീണു അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും മുറ്റത്ത് ഒരു അനക്കം, 2 പേരും ചാടി എഴുന്നേറ്റു ഓടി ചെന്നു വാതിൽ തുറന്നു പുറത്തേക്ക് നോക്കിയ അവർക്കു തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. വർണകടലാസുകൾ കൊണ്ട് ഉണ്ടാക്കിയ ഒരു വലിയ നക്ഷത്രം അതിന്റെ അടുത്തായി വൈക്കോൽ കൊണ്ട് നിർമിച്ച ഒരു ചെറിയ പുൽക്കൂട്,, നിറയെ സമ്മാനങ്ങൾ.. മിട്ടായികൾ എല്ലാം വെച്ചിരിക്കുന്നു.. ഇത് എങ്ങനെ സംഭവിച്ചു, 2 പേർക്കും ഒന്നും പിടികിട്ടിയില്ല,, ഇരുട്ടിന്റെ മങ്ങിയ വെളിച്ചത്തിലൂടെ അവൻ വഴിയിലേക്ക് നോക്കി അതാ ഒരാൾ നടന്ന് നീങ്ങുന്നു നേരിയ വെളിച്ചത്തിൽ അവൻ ആ മുഖം ഓർത്തെടുത്തു ‘അമ്മ പറഞ്ഞു തന്ന ആ ഭ്രാന്തൻ. അതെ അത് അയാൾ തന്നെ എന്നാൽ വേഷവിധാനത്തിൽ അല്പം മാറ്റം വന്നിരിക്കുന്നു.. ചുവന്ന കുപ്പായവും വെള്ള തൊപ്പിയും വെച്ചു നടന്നു നീങ്ങുന്ന ആ വൃദ്ധനെ ഒരു സ്വപ്നത്തിൽ എന്ന പോലെ നോക്കി നിന്നു.. നേരം നന്നേ വെളുകുന്നതിനു മുൻപേ അവൻ വീണ്ടും ആ മരച്ചുവട്ടിലേക് ഓടി, എന്നാൽ അയാളെ അവിടെ കാണുവാൻ അവന്‌ കഴിഞ്ഞിരുന്നില്ല.. അവനെന്നു മാത്രം അല്ല മറ്റാരും അയാളെ അവിടെ പിന്നീട് കണ്ടില്ല.. നിരാശയോടെ വീട്ടിൽ മടങ്ങി വന്ന കുഞ്ഞു ബ്രിട്ടോ തന്റെ പുൽകൂടിന്റെ അടുക്കലേക്കു നടന്നു.. ഉണ്ണിയേശുവിന്റെ അരികിൽ നിന്ന മാലാഖമാർ അവനെ നോക്കി പുഞ്ചിരിച്ചു.. കുന്നേ പള്ളിയിൽ കുർബ്ബാന ആരാധന തുടങ്ങിയിരിക്കുന്നു,, അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം…

80%
Awesome
  • Design
Comments (0)
Add Comment