കാർട്ടൂണിന്റെ പേരിൽ കലാപങ്ങള്‍: ഭീതിയോടെ പാക്ക് ക്രൈസ്തവർ

0 2,093

ലാഹോര്‍: പ്രവാചകനെതിരായ കാര്‍ട്ടൂണിന്റെ പേരില്‍ പാക്കിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന ആവശ്യവുമായി തീവ്ര ഇസ്ലാമിക വലതുപക്ഷ പാര്‍ട്ടിയായ ‘തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍’ (ടി.എല്‍.പി) നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തങ്ങള്‍ക്കെതിരെ തിരിയുമോയെന്ന ഭയത്തില്‍ പാക്ക് ക്രൈസ്തവര്‍. വ്യാജ മതനിന്ദാരോപണത്തെ തുടര്‍ന്നു ഒന്‍പത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു കോടതി മോചിപ്പിച്ച ആസിയ ബീബിയെ തൂക്കിലേറ്റാന്‍ രാജ്യമെമ്പാടും അക്രമാന്തരീക്ഷം സൃഷ്ടിച്ച പാര്‍ട്ടിയാണ് ‘തെഹ്രീക്-ഇ-ലബ്ബായിക് പാക്കിസ്ഥാന്‍’. തെരുവുകളിലും ഹൈവേകളിലും ടി.എല്‍.പി നടത്തിക്കൊണ്ടിരിക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിയുമോ എന്ന ആശങ്കയിലാണ് ക്രിസ്ത്യന്‍ സമൂഹമെന്ന് ‘മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധകാല സാഹചര്യമാണ് പാക്കിസ്ഥാനില്‍ നിലവിലുള്ളത്. മതനിന്ദകരെ കൊല്ലണം എന്നതാണ് തീവ്രവാദ സംഘടന എന്ന് തന്നെ വിളിക്കാവുന്ന ടി.എല്‍.പിയുടെ നയം.

Download ShalomBeats Radio 

Android App  | IOS App 

കാര്‍ട്ടൂണിന്റെ പേരില്‍ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നു ടി.എല്‍.പി നേതാവ് ഹുസൈന്‍ റിസ്വിയുടെ അറസ്റ്റോടെ വന്‍ കലാപമാണ് പാര്‍ട്ടി അഴിച്ചുവിട്ടിരിക്കുന്നത്. ഇത് രാജ്യത്തെ മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തെ ആശങ്കയിലായിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ രാഷ്ട്രീയ പ്രക്ഷോഭത്തിന് ക്രൈസ്തവപീഡനവുമായി യാതൊരു ബന്ധവുമില്ലെന്ന് തോന്നാമെങ്കിലും, പാക്കിസ്ഥാനില്‍ ക്രൈസ്തവ വിശ്വാസത്തെ ഒരു പാശ്ചാത്യ മതമായി പരിഗണിക്കുന്നതാണ് ക്രൈസ്തവരുടെ ആശങ്കയ്ക്കു കാരണം. ടി.എല്‍.പി കടുത്ത പാശ്ചാത്യവിദ്വേഷം പുലര്‍ത്തുന്ന പാര്‍ട്ടിയായതിനാല്‍ പാശ്ചാത്യരോടുള്ള ദേഷ്യം തങ്ങളോടു തീര്‍ക്കുമോ എന്ന ഭയത്തിലാണ് ക്രൈസ്തവര്‍ കഴിയുന്നത്. പ്രക്ഷോഭങ്ങളെ മറയാക്കി തീവ്രഇസ്ലാമിക വര്‍ഗ്ഗീയവാദികള്‍ തങ്ങളെ ആക്രമിക്കുമോ എന്ന ഭയമാണ് ക്രൈസ്തവരെ അലട്ടുന്നത്. ഫ്രഞ്ച് നയതന്ത്രജ്ഞനെ പുറത്താക്കണമെന്ന ടി.എല്‍.പിയുടെ ആവശ്യം ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള പാക്ക് സര്‍ക്കാര്‍ നിഷേധിച്ചതാണ് പ്രക്ഷോഭത്തിന്റെ കാരണം. ഇതുവരെ രണ്ടു പേര്‍ തെരുവ് കലാപത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ടി.എല്‍.പി അംഗങ്ങളുടെ മര്‍ദ്ദനമേറ്റ് നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നു പാക്കിസ്ഥാനി ദിനപത്രമായ ‘ഡോണ്‍’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. അതേസമയം പാക്കിസ്ഥാനിലുള്ള ഫ്രഞ്ച് പൗരന്‍മാരോടും കമ്പനികളോടും താല്‍ക്കാലികമായി രാജ്യം വിടുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഫ്രാന്‍സ്.

You might also like
Comments
Loading...