ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്കു ആദ്യമായി ഇന്ത്യാക്കാരന്‍; കെവിന്‍ തോമസ് ചരിത്രം കുറിച്ചു

0 1,742

ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലേക്കു വിജയിക്കുന്ന ആദ്യ ഇന്ത്യാക്കാരനും മലയാളിയുമായി കെവിന്‍ തോമസ് ചരിത്രം കുറിച്ചു.

നിലവിലുള്ള റിപ്പബ്ലിക്കനായ സെനറ്റര്‍ കെമ്പ് ഹാനനെ (72) 51 ശതാനത്തില്പരം വോട്ട് നേടി കെവിന്‍ പരാജയപെടുത്തി. കെവിനു 50,752 വോട്ട് കിട്ടിയപ്പോള്‍ എതിരാളിക്ക് 48,771 വോട്ട് ലഭിച്ചു

Download ShalomBeats Radio 

Android App  | IOS App 

ഹാനന്‍ 29 വര്‍ഷമായി ഇവിടത്തെ സെനറ്ററാണ്. അതിനു മുന്‍പ് 13 വര്‍ഷം അസംബ്ലിമാനായിരുന്നു.

33 വയ്‌സ് മാത്രമുള്ള അഭിഭാഷകനായ കെവിന്റെ വരവ് ഡിസ്ട്രിക്ടില്‍ മാറ്റം വരുത്തിയേക്കും. റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ പുത്രനായ കെവിന്‍ ദൂബൈയിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണു അമ്മ. ഒരു സഹോദരിയുണ്ട്.

ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്‍മണി തറയില്‍ ജോണ്‍സണ്‍ ഗീവര്‍ഗീസിന്റേയും സൂസമ്മയുടേയും പുത്രി.

ആദ്യന്തം കെവിനൊപ്പം പ്രവര്‍ത്തിച്ച കളത്തില്‍ വര്‍ഗീസ്, കോശി ഉമ്മന്‍, ഹെര്‍മന്‍ സിംഗ്, ടാമിനാ ബീഗം, ആന്‍ഡി സിംഗ് എന്നിവര്‍ അഭിനന്ദനങ്ങളുമായി എത്തി.

ഇലക്ഷന്‍ പ്രചാരണത്തിനോ ധനപരമായി സഹായിക്കാനോ പല ഇന്ത്യന്‍ വിഭാഗങ്ങളും മുന്നോട്ടു വരികയുണ്ടായില്ല എന്നതും വസ്തുതയാണ്.

ന്യൂയോര്‍ക്കിലെ രണ്ടാം കോണ്‍ഗ്രസ് ഡിസ്ട്രിക്ടില്‍ (ലോംഗ്‌ഐലന്റില്‍) നിന്നു പീറ്റര്‍ കിംഗിനെതിരേ കോണ്‍ഗ്രസിലേക്ക് മത്സരിക്കാനായിരുന്നു നേരത്തെ കെവിന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് പാര്‍ട്ടി നിര്‍ദേശ പ്രകാരം അത് സ്റ്റേറ്റ് സെനറ്റിലേക്കാക്കി.

ഒരു ദശാബ്ദത്തിലേറെയായി ബ്രോങ്ക്‌സില്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണിയാണ് കെവിന്‍. താന്‍ എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവോ അതിനെയെല്ലാം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള കോണ്‍ഗ്രസ് ചെയ്യുന്നത്. അതിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സ്ഥാനാര്‍ത്ഥിത്വമെന്നു കെവിന്‍ പറഞ്ഞിരുന്നു

ചില ഉദാഹരണങ്ങള്‍ മുപ്പത്തിമൂന്നുകാരനായ കെവിന്‍ ചൂണ്ടിക്കാട്ടുന്നു. പാവങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സ്റ്റുഡന്റ് ലോണ്‍ സമ്പ്രദായം കൊണ്ടുവന്നത്. ഇന്നിപ്പോള്‍ കൂടുതല്‍ പേരെ പാവങ്ങളാക്കാന്‍ സ്റ്റുഡന്റ് ലോണ്‍ വഴിയൊരുക്കുന്നു. ആ കടക്കെണിയില്‍ നിന്നു ഒരിക്കലും മോചനം കിട്ടാത്ത പലിശ നിരക്കും മറ്റുമാണ്. കടക്കാരെ പിഴിയുന്ന സ്റ്റുഡന്റ് ലോണ്‍ സ്ഥാപനങ്ങള്‍ക്കെതിരേ കെവിന്‍ നിയമ പോരാട്ടം നടത്തുന്നു

മറ്റൊന്ന് ബാങ്കുകളാണ്. ഒബാമ ബാങ്കുകള്‍ക്കു മേല്‍ കടിഞ്ഞാണിട്ടു. എന്നാല്‍ ആ നിയന്ത്രണങ്ങളൊക്കെ പ്രസിഡന്റ് ട്രമ്പ് നീക്കം ചെയ്തു. ഇപ്പോള്‍ പണ്ടു ചെയ്തിരുന്ന പോലെ തോന്നിയ പോലുള്ള ‘റിസ്‌കി ബിസിനസ്’ നടത്താന്‍ ബാങ്കുകള്‍ക്ക് തടസ്സമില്ല. അതു തുടരുമ്പോള്‍ അഞ്ചോ, ആറോ വര്‍ഷത്തിനുള്ളില്‍ വീണ്ടും ബാങ്കിംഗ് രംഗത്തു തകര്‍ച്ച പ്രതീക്ഷിക്കാം. സമ്പദ് രംഗത്തെ തകര്‍ച്ച എല്ലാവരുടേയും ജീവിത നിലവാരത്തെ (ക്വാളിറ്റി ഓഫ് ലൈഫ്) തകര്‍ക്കും.

പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന ടാക്‌സ് പരിഷ്‌കരണം പാവങ്ങള്‍ക്ക് ദോഷമേ വരുത്തൂ. അതേസമയം പണക്കാരെ കൂടുതല്‍ പണക്കാരാക്കും. റഷ്യന്‍ അന്വേഷണത്തെപ്പറ്റിയുള്ള വാര്‍ത്തകളൊക്കെയാണ് നാം കാണുന്നതെങ്കിലും പിന്നണിയില്‍ ഒബാമയുടെ നല്ല നിയമങ്ങളൊക്കെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം വര്‍ദ്ധിക്കുന്നു. വീടില്ലാത്തവര്‍ കൂടുന്നു. ഫുഡ് സ്റ്റാമ്പിനും മറ്റും കിട്ടിയിരുന്ന തുക വെട്ടിക്കുറയ്ക്കുന്നു.

രണ്ടു പതിറ്റാണ്ടു മുന്‍പ് താന്‍ വന്നപ്പോഴുള്ള അമേരിക്കയല്ല ഇന്ന്. ഇപ്പോള്‍ ഒരു ജോലി ലഭിക്കുക വിഷമകരമായി. ഉയര്‍ന്ന ബിരുദം നേടിയിട്ടും ജോലി കിട്ടാതെ ചെറുപ്പക്കാര്‍ വലയുന്നു. ഒബാമ കെയര്‍ പരിഷ്‌കരണത്തിനു പകരം അതില്ലാതാക്കന്‍ ശ്രമിക്കുന്നു.

ഉള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് റോമാ സാമ്രാജ്യം തകര്‍ത്തത്. അതേ അവസ്ഥ തന്നെയാണ് ഇവിടെയും. അതിനാല്‍ നാം എന്തെങ്കിലും ചെയ്‌തേ പറ്റൂ.

ഈ തിരിച്ചറിവാണ് തന്നെ ഇലക്ഷന്‍ രംഗത്തെത്തിച്ചത് പത്താം വയസ്സില്‍ അമേരിക്കയിലെത്തിയ കെവിന്‍ പറയുന്നു. താനൊരു രാഷ്ട്രീയക്കാരനല്ല. പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്.

പ്രസിഡന്റ് ക്ലിന്റന്റെ ഇലക്ഷന്‍ പ്രചാരണത്തിനു നേതൃത്വം കൊടുത്തവരിലൊരാളായ റിബേക്ക വാള്‍ഡോഫിന്റെ നേതൃത്വത്തില്‍ കാംപയിന്‍ കമ്മിറ്റി സജീവമാണ്.

ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ കെവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യു.എസ്. കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്‌സിന്റെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റി അംഗമാണ് കെവിന്‍. ഈ സ്ഥാനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.

കൂടുതല്‍ ജോലി സാധ്യത ഉറപ്പാക്കുക, ഒബാമ കെയര്‍ പരിഷ്‌കരിച്ച് നിലനിര്‍ത്തുക, സോഷ്യല്‍ സെക്യൂരിറ്റിമെഡികെയര്‍ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുക, മിഡില്‍ ക്ലാസിനു നികുതി ഇളവ് ലഭ്യമാക്കുക, ക്ലീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുക, ലോംഗ് ഐലന്റ് റെയില്‍ റോഡ് നന്നായി സംരക്ഷിക്കുക. എം.എസ്-13 അടക്കമുള്ള ഗാംഗുകളെ അടിച്ചമര്‍ത്തുക തുടങ്ങിയവയാണ് കെവിന്റെ വാഗ്ദാനങ്ങള്‍.

You might also like
Comments
Loading...