നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

0 509

അബൂജ: നൈജീരിയന്‍ സംസ്ഥാനമായ നൈജറില്‍ ജനുവരി 14ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുലുവിലെ സെന്റ് ആന്റണി ഇടവക വികാരിയായ ഫാ. ജോൺ ഗ്ബാകാനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെനു സംസ്ഥാനത്തെ മകുർദിയിൽ അമ്മയെ കാണാൻ പോയി തിരിച്ചുവരുമ്പോഴാണ് ഫാ. ജോൺ ഗ്ബാകാനെയും അദ്ദേഹത്തിന്റെ സഹോദരനെയും മറ്റൊരു വൈദികനെയും ആയുധസംഘം ആക്രമിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

തുടക്കത്തിൽ, തട്ടിക്കൊണ്ടുപോയവർ മുപ്പത് ദശലക്ഷം നൈറ ആവശ്യപ്പെട്ടിരുന്നു, പിന്നീട് ഇത് അഞ്ച് ദശലക്ഷം നൈറയായി ചുരുക്കി. ഇതിനിടെയാണ് തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് സമീപം ഫാ. ജോൺ ഗ്ബാകാന്റെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ പോലും സാധ്യമാകാത്തവിധം വളരെ ക്രൂരമായി മർദ്ദിച്ചതിനു ശേഷമാണ് ഫാ. ഗ്ബാകാനെ ആയുധധാരികൾ കൊലപ്പെടുത്തിയത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ടൊയോട്ട കാര്‍ മൃതദേഹം കിടന്നതിന് സമീപത്തു നിന്ന്‍ കണ്ടെത്തി. അതേസമയം സഹോദരനെ പറ്റി ഇതുവരെ യാതൊരു വിവരവും ഇല്ല.

വൈദികന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥ ഓരോദിവസവും വഷളാകുന്നുവെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ എന്ന സംഘടന പ്രസ്താവിച്ചു. ശക്തമായ അന്വേഷണം വിഷയത്തില്‍ വേണമെന്നും സംഘടനയുടെ വൈസ് ചെയർമാൻ ഫാ. ജോൺ ഹയാബ് പറഞ്ഞു. വടക്കൻ നൈജീരിയയിലെ ക്രിസ്തീയ വിശ്വാസികളുടെ അരക്ഷിതാവസ്ഥ കൂടുതൽ ഭയാനകമായ അവസ്ഥയിലേക്ക് പോകുകയാണ്. വടക്കൻ നൈജീരിയയിൽ ധാരാളം ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. ക്രിസ്ത്യൻ വിഭാഗങ്ങളോടുള്ള ഈ ക്രൂരത തടയാൻ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. വൈദികരുടെ ജീവിതവും വലിയ അപകടത്തിലാണ്. കൊള്ളക്കാരോ തട്ടിക്കൊണ്ടുപോകുന്നവരോ ഇര ഒരു വൈദികനാണെന്ന് മനസ്സിലാക്കുമ്പോൾ കൂടുതൽ അക്രമാസക്തരാകുകയും, കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ അവരെ ക്രൂരമായി വധിക്കുകയും ചെയ്യുന്നു.

You might also like
Comments
Loading...