ഹെയ്തി പ്രസിഡന്റ് മോസെ കൊല്ലപ്പെട്ടു

പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസെ കൊല്ലപ്പെട്ടു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ് കൊല്ലപ്പെട്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മോസെയുടെ ഭാര്യ മാർട്ടിൻ മോസെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. 2017ൽ രാജ്യത്തിന്റെ രാഷ്ട്രപതിയായി ചുമതലയേറ്റത് മുതൽ കടുത്ത പ്രതിഷേധങ്ങളാണ് മൊസെക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുളളത്. അതിന് പുറമെ, ഫെബ്രുവരിയിൽ മോസെ ഒരു വധശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. ആ സംഭവത്തിൽ, അന്ന് 20 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വർധിച്ചതോടെയാണ് ഹെയ്തിയിൽ അക്രമങ്ങൾ വർധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണ്. വ്യാപകമായ രീതിയിൽ അക്രമങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.

Comments (0)
Add Comment