സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ

ജെറുസലേം: ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദി അറിയിച്ചു. സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്നാണ് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നതെന്ന് റോണി പറഞ്ഞു. ഇസ്രയേൽ ജനത തങ്ങളിൽ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേൽ സംരക്ഷിക്കുമെന്നും ഇസ്രയേൽ എംബസി ഉപമേധാവി റോണി യദീദി അറിയിച്ചു.

ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് ഇസ്രായേൽ കോൺസൽ ജനറൽ പറഞ്ഞിരുന്നു. സൗമ്യയുടെ സംസ്കാര ചടങ്ങിനെത്തിയ കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകിയാണ് മടങ്ങിയത്. ഇസ്രായേലിലെ അഷ്കലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ. അഷ്കലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിച്ചാണ് സൗമ്യ കൊല്ലപ്പെടുന്നത്.

Comments (0)
Add Comment