ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

ടെൽ അവീവ്: ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടു കൂടി പശ്ചിമേഷ്യയിൽ ഉണ്ടായിരുന്ന പതിനൊന്നു ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിന് താൽക്കാലിയ വിരാമമായി. ഈജിപ്തിന്‍റെയും ഖത്തറിന്‍റെയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നുവെന്ന് ഹമാസ് അറിയിച്ചു. സുരക്ഷസംബന്ധിച്ച ഇസ്രയേല്‍ കാബിനറ്റ് വെടിനിര്‍ത്തല്‍ അംഗീകരിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ നിരന്തര അഭ്യര്‍ഥനകൂടി മാനിച്ചാണ് വെടിനിര്‍ത്തല്‍ തീരുമാനം.

ഇസ്രേയല്‍, ഈജിപ്ത് പ്രധാനമന്ത്രിമാരുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സംസാരിച്ചിരുന്നു. സംഘര്‍ഷങ്ങളില്‍ ഇതുവരെ 232 പലസ്തീന്‍കാരും 12 ഇസ്രയേലികളും കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസയിലെ ജനങ്ങള്‍ ആഘോഷങ്ങളുമായി തെരുവിലിറങ്ങി. പടക്കംപൊട്ടിച്ചും മധുരം വിതരണം നടത്തിയുമാണ് നാട്ടുകാര്‍ സമാധാന അന്തരീക്ഷത്തെ വരവേറ്റത്.

Comments (0)
Add Comment