ഫ്രാന്‍സില്‍ ഒന്നര ശതാബ്ദത്തിലധികം പുരാതനമായ ക്രിസ്ത്യൻ പള്ളി അഗ്നിക്കിരയായി

ലില്ലേ: ചരിത്ര പ്രസിദ്ധമായ മറ്റൊരു ക്രൈസ്തവ ദേവാലയവും ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഫ്രാന്‍സില്‍ അഗ്നിബാധക്കിരയായി. സമീപകാലത്ത് മുസ്ലീം ജനസംഖ്യ ഗണ്യമായി ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ വാസെമ്മെസ് ലില്ലെയിലെ 180 വര്‍ഷങ്ങളുടെ പഴക്കമുള്ള വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ അവസരോചിതമായ ഇടപെടലാണ് ദേവാലയത്തെ പൂര്‍ണ്ണമായ നാശത്തില്‍ നിന്നും രക്ഷിച്ചതെങ്കിലും സങ്കീര്‍ത്തി പൂര്‍ണ്ണമായും കത്തിനശിച്ചു. അതേസമയം അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു ദേവാലയംവെച്ച് ഫ്രാന്‍സിന് നഷ്ടമാകുന്നുണ്ടെന്നു വിവിധ റിപ്പോര്‍ട്ടുകളുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയത്തിന്റെ സങ്കീര്‍ത്തിയില്‍ നിന്നു ആരംഭിച്ച അഗ്നി മേല്‍ക്കൂര വരെ എത്തി. ഏതാണ്ട് അറുപതോളം അഗ്നിശമനസേനാംഗങ്ങളുടെ കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണത്തിലായത്. ഇന്നു ഫ്രാന്‍സിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതും, അക്രമ സംഭവങ്ങളും പതിവായി മാറിയിരിക്കുകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വിശ്വാസികൾ കൊല്ലപ്പെടുന്നതും ഈ അഭയാര്‍ത്ഥി നയത്തിന്റെ പാളിച്ചയായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതേസമയം തുടര്‍ച്ചയായ അക്രമങ്ങളെത്തുടര്‍ന്ന്‍ രാജ്യത്ത് വളര്‍ന്നു വരുന്ന ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനോപാധികള്‍ തുടങ്ങിയ നടപടികള്‍ മൂലമുണ്ടായ ജനനനിരക്കിലെ കുറവിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുവാന്‍ വന്‍തോതില്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്.

Comments (0)
Add Comment