ഫറവോമാർക്ക് മുമ്പുള്ള ചരിത്രം പറയുന്ന പുരാതന കണ്ടെത്തലുകളുമായി ഈജിപ്ഷ്യൻ ഗവേഷകർ

കെയ്റോ: ഫറവോമാരുടെ കാലത്തിനു മുമ്പുള്ള ഈജിപ്തിന്റെ ചരിത്രത്തെക്കുറിച്ച് പുതിയ വെളിച്ചം നല്‍കുന്ന അപൂര്‍വ്വമായ കണ്ടെത്തലുകൾ നടത്തിയതായി ഈജീപ്ഷ്യൻ പുരാവസ്തു ഗവേഷകർ. നൈല്‍ നദീതടത്തില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തിലാണ് 110 പുരാതന ശവകുടീരങ്ങള്‍ കണ്ടെത്തിയത്. തലസ്ഥാന നഗരിയായ കെയ്റോയുടെ വടക്കുഭാഗത്തുള്ള ദകാഖില ഗവര്‍ണറേറ്റിലാണ് ഖനനം നടന്നത്. ഈജിപ്ഷ്യന്‍ ചരിത്രത്തിലെ രണ്ട് സുപ്രധാന കാലഘട്ടങ്ങളെക്കുറിച്ച് പുതിയ അറിവുകള്‍ നല്‍കുന്നതാണ് കണ്ടുകിട്ടിയ ശവകുടീരങ്ങളെന്ന് ഗവേഷകര്‍ പറഞ്ഞു. ഈജിപ്തിലെ മധ്യകാല രാജവംശത്തിന് വിരാമമമിട്ട ബി സി 1650 മുതല്‍ 1500 വരെയുള്ള, ഹിസ്‌കോസ്‌കാലഘട്ടമെന്നറിയപ്പെടുന്ന പശ്ചിമേഷ്യന്‍ കുടിയേറ്റക്കാരുടെ കാലത്തെതാണ് ഈ ശവകുടീരങ്ങളെന്ന് ഈജിപ്തിലെ ടൂറിസം മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

നൈല്‍ നദീതടം അപ്പര്‍, ലോവര്‍ ഈജിപ്തായി വേർതിരിയുന്നതിന് മുമ്പുള്ള ബിസി 3300 കാലഘട്ടത്തിലെ 68 ശവക്കല്ലറകള്‍ കണ്ടുകിട്ടിയവയില്‍ പെടുന്നു. ബിസി 3000 കാലത്തെ ഈജിപ്ത് ഏകീകരണത്തിനു മുമ്പുള്ള നഖാദാ-3 ന്റെ കാലത്തുള്ളതാണ് അഞ്ച് ശവകുടീരങ്ങള്‍. മധ്യ, നവ രാജവംശങ്ങള്‍ക്കിടയിലുള്ള ബിസി 1782 മുതല്‍ 1750 വരെയുള്ള കാലത്തുള്ള 37 ശവകുടീരങ്ങളും ഇതില്‍ പെടുന്നു. ഫറവോമാര്‍ക്കു മുമ്പ് നൂറ്റാണ്ടിലേറെ ഈജിപ്ത് ഭരിച്ച പശ്ചിമേഷ്യന്‍ കുടിയേറ്റക്കാരുടെ ഹിസ്‌കോസ് കാലഘട്ടമാണിത്. ഈജിപ്തുകാരും ഹിസ്‌കോസ് വംശജരും എങ്ങനെയാണ് ഒരുമിച്ച് കഴിഞ്ഞിരുന്നതെന്നും എങ്ങനെയാണ് ഈജിപ്ഷ്യന്‍ സംസ്‌കാരത്തെ അവര്‍ കൈകാര്യം ചെയ്തതെന്നുമടക്കമുള്ള പുതിയ വിവരങ്ങള്‍ ഈ ശവകുടീരങ്ങളില്‍നിന്ന് ലഭിക്കുമെന്ന് പുരാവസ്തു ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments (0)
Add Comment