സഭാനേതാക്കള്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ മൗനം വെടിയണമെന്ന് മനില അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്

മനില: ‘സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നിശബ്ദരായിരിക്കരുത്’ എന്ന ഓര്‍മ്മപ്പെടുത്തലുമായി ഫിലിപ്പീന്‍സിലെ മനില ഡയോസിസ് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബ്രോഡെറിക്ക് പാബില്ലോയുടെ സന്ദേശം. സമൂഹത്തില്‍ തിന്മകള്‍ കൊടികുത്തി വാഴുന്നതിനിടയ്ക്കും ഒന്നും ഉരിയാടില്ലെന്ന് തീരുമാനിച്ചവര്‍ സഭയില്‍ തന്നെ ഉണ്ടെന്നും, നമ്മള്‍ സഭാ നേതാക്കള്‍ നിശബ്ദതയില്‍ അഭയം പ്രാപിച്ചിരിക്കുന്നത് ഖേദകരമാണെന്നും മനിലയിലെ ബിനോണ്ടോ ജില്ലയിലെ ‘മൈനര്‍ ബസിലിക്ക ആന്‍ഡ്‌ നാഷണല്‍ ഷ്രൈന്‍ ഓഫ് സാന്‍ ലോറന്‍സൊ റൂയിസ്’ ദേവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സഭയുടെ ആഭ്യന്തര പ്രശ്നങ്ങളോട് പോരാടുക മാത്രമല്ല സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകളും സഭയുടെ മൊത്തത്തിലുള്ള ദൗത്യത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും, അജഗണങ്ങള്‍ മാത്രമല്ല, നാം ഇടപെടേണ്ട മറ്റ് ചില പ്രശ്നങ്ങളുണ്ടെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കൊലപാതകങ്ങള്‍ക്കും, വ്യാജ ആരോപണങ്ങള്‍ പോലെയുള്ള പ്രശ്നങ്ങള്‍ക്കുമിടയില്‍ നിശബ്ദരായിരിക്കുവാനുള്ള പ്രലോഭനമുണ്ടെങ്കിലും നിശബ്ദരായിരിക്കരുതെന്നും തിന്മക്കെതിരെ പോരാടണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വന്തം അജഗണങ്ങളില്‍ നിന്നും അകന്ന് അനീതിക്കെതിരെ നിശബ്ദരായിരിക്കുന്നതിന്റെ കാരണം കൊറോണ പകര്‍ച്ചവ്യാധി മാത്രമല്ലെന്ന്‍ ചൂണ്ടിക്കാട്ടിയ ബിഷപ്പ് പാബില്ലോ, നമ്മള്‍ ശരിക്കും വൈറസില്‍ നിന്നും സ്വയം പരിരക്ഷിക്കുന്നുണ്ടോ അതോ, അജഗണങ്ങളില്‍ നിന്നും, അവരോടുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്നും സ്വയം പരിരക്ഷിക്കുകയാണോ എന്ന ചോദ്യമുയര്‍ത്തുകയും ചെയ്തു.

Comments (0)
Add Comment