ഈജിപ്തില്‍ വൃദ്ധനായ ക്രിസ്ത്യാനിയെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഐ‌എസ്

കെയ്റോ: ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാംഗമായ വയോധികനായ ക്രൈസ്തവ വിശ്വാസിയെ കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന പുറത്തുവിട്ടു. നബിൽ ഹബാഷി സലാമ എന്ന 62 വയസ്സുള്ള ക്രൈസ്തവനെ ദാരുണമായി വധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ടെലഗ്രാം ചാനലിലൂടെ തീവ്രവാദികള്‍ പുറത്തു വിട്ടിരിക്കുന്നത്. നബിലിന്റെ അവസ്ഥ മറ്റുള്ള കോപ്റ്റിക് ക്രൈസ്തവ വിശ്വാസികൾക്കും വരുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വീഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്. മൂന്നുമാസമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ തടവിലാണ് താനെന്ന് നബിൽ ഹബാഷി സലാമ വീഡിയോയുടെ ആരംഭത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഭീകരന്മാർ ഭീഷണി മുഴക്കിയ ശേഷം മുട്ടുകുത്തി നിൽക്കുന്ന നബീലിന്റെ ശിരസ്സിനു പിന്നിൽ ഒരു തീവ്രവാദി വെടിയുതിർക്കുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്. ഉത്തര സീനായിലെ ബയിർ എൽ അബദ് പട്ടണത്തിൽ ഒരു ദേവാലയം നിർമ്മിച്ചുവെന്നും, ഈജിപ്തിലെ ഓർത്തഡോക്സ് സഭ പട്ടാളത്തോടും, രഹസ്യാന്വേഷണ ഏജൻസികളോടും ചേർന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുകയായിരിന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിന് ശേഷം തീവ്രവാദികള്‍ ഭീഷണി മുഴക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. നിങ്ങൾ കൊല്ലുന്നത് പോലെ നിങ്ങളെയും കൊല്ലും, നിങ്ങൾ പിടിച്ചെടുക്കുന്നത് പോലെ നിങ്ങളെയും പിടിച്ചെടുക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോയില്‍ മുന്നറിയിപ്പ് നൽകി. പട്ടാളത്തിന് പിന്തുണ നൽകുന്നവരെ മതവഞ്ചകൻ എന്ന വിശേഷണം നല്കിയ തീവ്രവാദികൾ, സൈന്യത്തിനെതിരെ സീനായിൽ പോരാട്ടത്തിന് ഇറങ്ങുമെന്നും സ്വയം സംരക്ഷിക്കാൻ ശേഷി ഇല്ലാത്തവരാണ് പട്ടാളമെന്നും പരിഹസിക്കുന്നു. ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവ വിശ്വാസികൾ ദീർഘനാളായി വലിയ പീഡനമാണ് രാജ്യത്ത് അഭിമുഖീകരിക്കുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം കോപ്റ്റിക് ക്രൈസ്തവ വിശ്വാസികളാണ്.

Comments (0)
Add Comment