മലയാളി കന്യാസ്തീകളോടുള്ള ആദരവായി ഇറ്റലിയിൽ റോഡ്

റോം: ഇറ്റലിയിൽ ആതുര സേവനം നടത്തുന്ന മലയാളി കന്യാസ്തീകളോടുള്ള ആദര സൂചകമായി ഇറ്റലിയിലെ സാക്രഫാനോ മുനിസിപ്പാലിറ്റിയില ഒരു റോഡിനു സിസ്റ്ററിന്റെ പേര് നൽകി. കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ കഠിന പരിശ്രമം നടത്തിയ വനിത നേഴ്സുമാര്‍ക്ക് വനിതാ ദിനത്തിൽ ഇറ്റലി ആദരമര്‍പ്പിച്ചപ്പോളാണ് സിസ്റ്റർ തെരേസ രാജ്യത്തിൻ്റെ അഭിമാനമായത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഫാനോ എന്ന മുനിസിപ്പാലിറ്റിയാണ് സെയ്ന്റ് കമില്ലസ് സന്യാസിനി സഭാംഗമായ സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള വനിത നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കിയത്. സാക്രഫാനോയിലെ മദർ ജോസ്ഫീൻ വനീനി ആസ്പത്രി സർജറി ഹെഡ് ഓഫീസിനു മുമ്പിലെ റോഡിലെ ഫലകത്തിൽ “സിസ്റ്റർ തെരേസ വെട്ടത്ത് റോഡ്” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

കമില്ലസ് സന്യാസിനീ സമൂഹാംഗവും കണ്ണൂര്‍ ചുങ്കക്കുന്ന് സ്വദേശിനിയുമായ സിസ്റ്റര്‍ ഡെയ്സി അണ്ണാത്തുകുഴിയിൽ, ഇതേ ആശുപത്രിയിൽ സേവനം ചെയ്യുന്ന ബുർക്കീനാഫാസോയില്‍ നിന്നുള്ള സിസ്റ്റർ സബീന എന്നിവരുൾപ്പെടെ എട്ടു പേരാണ് ആദരിക്കപ്പെട്ടത്. കൊട്ടിയൂർ നെല്ലിയോടി സ്വദേശിയായ സിസ്റ്റർ തെരേസ കഴിഞ്ഞ 30 വർഷമായി ഇറ്റലിയിൽ നേഴ്സ് ആയി സേവനം അനുഷ്ഠിക്കുകയാണ്. വെട്ടത്ത് പരേതനായ മത്തായിയുടെയും മേരിയുടെയും ഏഴു മക്കളിൽ മൂന്നാമത്തെ മകളാണ് സിസ്റ്റർ തെരേസ. ആസ്പത്രി കോവിഡ് സെൻ്ററാക്കി മാറ്റിയപ്പോൾ അതിൻ്റെ ഇൻചാർജ് സിസ്റ്റർ തെരേസ ആയിരുന്നു. സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള എട്ടു വനിത നേഴ്സുമാരെ മുനിസിപ്പാലിറ്റി ആദരിച്ചു. ഇറ്റലിയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള രണ്ടു കന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.

Comments (0)
Add Comment