ഈസ്റ്റർ ദിനത്തിൽഭീകരാക്രമണ പദ്ധതി: ഫ്രാൻസിൽ യുവതി അറസ്റ്റിൽ

പാരീസ്: ഈസ്റ്റർ വാരാന്ത്യത്തിൽ ഒരു പള്ളിക്ക് നേരെ ജിഹാദി ആക്രമണം നടത്താൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് 18 കാരിയായ യുവതിയെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പൂർണ്ണ വ്യക്തി വിവരങ്ങൾ പരസ്യമാക്കാത്ത യുവതിയെ വാരാന്ത്യത്തിൽ തെക്കൻ നഗരമായ ബെസിയേഴ്സിലെ വീട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ തീവ്രവാദ ഗൂഡാലോചന, സ്‌ഫോടകവസ്തുക്കൾ കൈവശം വച്ചു എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട യുവതി, വ്യാഴാഴ്ച തീവ്രവാദ വിരുദ്ധ മജിസ്‌ട്രേറ്റിനെ അഭിമുഖീകരിക്കുമെന്ന് തീവ്രവാദ വിരുദ്ധ പ്രോസിക്യൂഷൻ യൂണിറ്റ് പിഎഎൻടി പ്രസ്താവനയിൽ പറഞ്ഞു. യുവതിയുടെ വീട്ടുകാരായ നാലുപേർ കൂടെ അറസ്റ്റിലായതായി വാർത്ത ഉണ്ട്.

ഈസ്റ്റർ വാരാന്ത്യത്തിൽ ഒരു പള്ളിക്ക് നേരെ ആക്രമണം നടക്കുമെന്ന് ഭീഷണി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് യൂണിറ്റ് അറിയിച്ചു. വീട്ടിൽ നടത്തിയ റെയ്ഡിനിടെ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ ക്ലാസിൽ കാണിച്ചതിന് ഒക്ടോബറിൽ കൊല്ലപ്പെട്ട സ്‌കൂൾ അധ്യാപകനായ സാമുവൽ പാറ്റിയുടെ ചിത്രം പോലീസ് കണ്ടെത്തി. അക്രമപ്രവർത്തനത്തിനുള്ള നിരവധി പദ്ധതികൾ വിവരിക്കുന്ന രേഖകളും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെയും നാസിസത്തെയും പരാമർശിക്കുന്ന രേഖകളും അവളുടെ വീടിനടുത്തുള്ള ഒരു പള്ളിയുടെ ഭൂപടവും അവർ പിടിച്ചെടുത്തു. 2015 മുതൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ പ്രദേശത്തെ കൂട്ടക്കൊലകളും 2020 ന്റെ അവസാനത്തിൽ ആക്രമണങ്ങളും ഉണ്ടായതിനെത്തുടർന്ന് ഫ്രാൻസ് എപ്പോഴും തീവ്രവാദ ജാഗ്രതയിലാണ്. റഷ്യയുടെ തെക്കൻ പ്രദേശമായ ചെച്‌നിയയിൽ നിന്നുള്ള ഒരു കൗമാരക്കാരൻ പാറ്റിയെ ശിരഛേദം ചെയ്തതു കൂടാതെ, ഒക്ടോബർ 29 ന് തെക്കൻ നഗരമായ നൈസിലെ ഒരു പള്ളിക്കു സമീപം നടന്ന കത്തി ആക്രമണത്തിൽ ടുണീഷ്യയിൽ നിന്നുള്ള ഒരു കുടിയേറ്റക്കാരൻ മൂന്ന് പേരെ കൊന്നൊടുക്കുകയും ചെയ്തിരുന്നു.

Comments (0)
Add Comment