മ്യാന്‍മറില്‍ സൈന്യത്തോട് കണ്ണീരപേക്ഷയുമായി കന്യാസ്ത്രീ

ശാലോം ധ്വനി ലേഖകൻ

യംഗൂണ്‍: മ്യാന്‍മറില്‍ പട്ടാളക്കാർക്ക് മുന്നില്‍ കണ്ണീരപേക്ഷയുമായി മുട്ടുകുത്തി നില്‍ക്കുന്ന കന്യാസ്ത്രീയുടെ ചിത്രം ഹൃദയഭേദകമാവുന്നു. മ്യാന്‍മറിലെ സൈനിക അട്ടിമറിക്ക് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങൾക്കിടെ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കരുതേയെന്ന് മുട്ടിന്മേല്‍ നിന്ന് പട്ടാളക്കാരോട് അപേക്ഷിക്കു സിസ്റ്റര്‍ ഫ്രാന്‍സിസ് സേവ്യര്‍ ന്യൂ താങ യംഗൂണ്‍ കര്‍ദ്ദിനാള്‍ ചാള്‍സ് ബോയാണ് ആയുധങ്ങളുമായി നില്‍ക്കുന്ന പട്ടാളത്തിന്‍റെ മുന്‍പിലേക്ക് ധീരതയോടെ കടന്നുചെല്ലുന്ന സന്യാസിയുടെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സമാധാനം സാധ്യമാണെന്നും സമാധാനമാണ് ഏകമാര്‍ഗ്ഗമെന്നും ജനാധിപത്യമാണ് ആ പാതയിലേക്കുള്ള വെളിച്ചമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ ഫെബ്രുവരി 28 ഞായറാഴ്ച രാജ്യത്ത് നടന്ന വിവിധ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 18 ആളുകള്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിരിന്നു. കന്യാസ്ത്രീയുടെ ഇടപെടലില്‍ നൂറോളം പ്രതിഷേധക്കാര്‍ക്ക് പോലീസിന്‍റെ കിരാത ആക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടുവാന്‍ കഴിഞ്ഞെന്നു കര്‍ദ്ദിനാളിന്‍റെ പോസ്റ്റില്‍ പറയുന്നുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ കര്‍ദ്ദിനാള്‍ ചാള്‍സ് ബോ അപലപിച്ചു. സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ പട്ടാളം ബലപ്രയോഗം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുമിച്ച് കൂടാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പോലീസും, പട്ടാളവും ഈ മൗലികാവകാശത്തെ ബഹുമാനിക്കണം. മ്യാന്‍മറിനെ ഒരു യുദ്ധക്കളം എന്നാണ് കര്‍ദ്ദിനാള്‍ വിശേഷിപ്പിച്ചത്. രാജ്യതലസ്ഥാനമായ യംഗൂണില്‍ പോലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ കഴിഞ്ഞദിവസം ഒരു അധ്യാപിക കൊല്ലപ്പെട്ടിരുന്നു. തലസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളേജിന് മുന്നിലും പോലീസ് ഗ്രനേഡ് ആക്രമണം നടത്തി. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കണ്‍ മ്യാന്‍മറിലെ സ്ഥിതിവിശേഷത്തെ പറ്റി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

Comments (0)
Add Comment