നിർബന്ധിത വിവാഹത്തിനിരയായ ഫറാ ഷഹീന് മാതാപിതാക്കളോടൊപ്പം പോകാൻ ഉത്തരവ്

ഫൈസലാബാദ്: പാക്കിസ്ഥാനിൽ നിർബന്ധിത വിവാഹം കഴിക്കേണ്ടി വന്ന പതിമൂന്നു വയസ്സുകാരിയായ പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിടാൻ കോടതി ഉത്തരവായി. പഞ്ചാബിലെ അഹമദാബാദിലുള്ള സ്വന്തം വീട്ടില്‍ നിന്നാണ് അന്ന് 12 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഫാറാ ഷഹീന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുസ്ലീം സംഘം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്തത്. എട്ടു മാസം നീണ്ട നരകയാതനകൾക്ക് ഒടുവിലാണ് മോചനം. പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിടുവാന്‍ ഫൈസലാബാദ് സെഷന്‍ കോടതി ഉത്തരവിടുകയായിരിന്നു.

നാൽപ്പത്തിയഞ്ചുകാരനായ ഖിസാര്‍ ഹയാത്ത് എന്ന ഇസ്ലാം മത വിശ്വാസിയാണ് പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും പീഡനത്തിനും ഇരയാക്കിയത്. ഫറായ്ക്ക് അവളുടെ പിതാവിനൊപ്പം കഴിയുവാനാണ് ഇഷ്ടമെന്നും, ഫാറായും ഖിസാര്‍ ഹയാത്തും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാലും, ഇവരുടെ വിവാഹ ഉടമ്പടി (നിക്കാഹ്) ബന്ധപ്പെട്ട യൂണിയന്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ലാത്തതിനാലും ഫാറായെ ദാര്‍ ഉല്‍ അമനില്‍ (അഭയ കേന്ദ്രത്തില്‍) അനിശ്ചിത കാലത്തേക്ക് പാര്‍പ്പിക്കുവാന്‍ കഴിയുകയില്ലെന്ന്‍ സെഷന്‍ കോടതി ജഡ്ജി റാണാ മസൂദ് അഖ്തറിന്റെ ഫെബ്രുവരി 16­ലെ വിധിയില്‍ പറയുന്നു.

പരാതിക്കാരനായ ഫാറായുടെ പിതാവും കുടുംബാംഗങ്ങളും ഫാറായെ വേണ്ടവിധം സംരക്ഷിക്കണമെന്നും, ഫാറായുടെ ജീവനും സ്വാതന്ത്ര്യത്തിനും പ്രതിബന്ധം വരുത്തുവാന്‍ ആരേയും അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഫാറായെ ഹയാത്ത് നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് വിവാഹം ചെയ്യുകയായിരുന്നെന്നും, ഫാറാ ദിവസം മുഴുവനും ഹയാത്തിന്റെ വീടും പരിസരവും, തൊഴുത്തും വൃത്തിയാക്കേണ്ടി വരികയാണെന്നും കാണിച്ച് ഫാറായുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഫൈസലാബാദ് പോലീസ് ഫാറായെ തട്ടിക്കൊണ്ടുപോയ പ്രതിയെ വീട്ടില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അവളെ കോടതി അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ലാഹോര്‍ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടനയുടെ കണക്കനുസരിച്ച് 2013-നും 2020 നവംബറിനും ഇടയില്‍ ക്രൈസ്തവ, ഹൈന്ദവ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുടെ സംശയാസ്പദമായ നൂറ്റിഅറുപതിൽ അധികം മതപരിവര്‍ത്തന കേസുകളാണ് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Comments (0)
Add Comment