ആസിയ ബീബീയുടെ പേരിൽ പാകിസ്ഥാനിൽ വ്യാപക ആക്രമം

ഇസ്ലാമബാദ്: വ്യാജ മതനിന്ദാ കേസില്‍ തടവിലായിരുന്ന ക്രൈസ്തവ വനിത ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനില്‍ വ്യാപക ആക്രമണം. മതനിന്ദക്കെതിരെ പ്രവര്‍ത്തിക്കുന്ന തെഹരീക് ഇ-ലബായിക് പാകിസ്ഥാന്‍ (TLP) എന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് ഇസ്ലാം മതസ്ഥര്‍ ആക്രമണം അഴിച്ചുവിട്ടത്. സുപ്രീംകോടതി വിധിക്കെതിരേ കറാച്ചി, ലാഹോര്‍, പെഷവാര്‍, മുള്‍ട്ടാന്‍ തുടങ്ങിയ നഗരങ്ങളില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷമായി മാറി. പോലീസിനു നേര്‍ക്ക് കല്ലേറു നടത്തിയും റോഡില്‍ ടയറുകള്‍ കത്തിച്ചുമാണ് പ്രതിഷേധക്കാര്‍ വിധിയെ ഇതിനിടെ വിധി പ്രസ്താവിച്ച ജഡ്ജിമാരെ വധിക്കാന്‍ പാര്‍ട്ടി നേതാവ് അഫ്‌സല്‍ ഖ്വാദ്രി ആഹ്വാനം ചെയ്തു.
അതേസമയം ആസിയാ ബീബി കേസിലെ സുപ്രീംകോടതി വിധിക്ക് എതിരെ നടത്തുന്ന പ്രക്ഷോഭം ശക്തമായി നേരിടുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആസിയായെ മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു ടിവിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയ ലക്ഷ്യം വച്ച് ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ രാഷ്ട്രത്തിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് നേരിടുമെന്നും ഖാന്‍ താക്കീതു നല്‍കി. വോട്ടിനുവേണ്ടി രാജ്യത്തിന് ഉപദ്രവം വരുത്തരുതെന്നും ഖാന്‍ പറഞ്ഞു.

 

Comments (0)
Add Comment