കൊറോണയുടെ പുതിയ വകഭേദം: ബ്രിട്ടനിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ സാധ്യത

ലണ്ടൻ: കൊറോണ വൈറസിന്റെ അപകടകരമായ ഒരു പുതിയ വകഭേദം ബ്രിട്ടനിലെ ചില ഭാഗങ്ങളില്‍ അതിവേഗം പടരുന്നതായി കണ്ടെത്തി. ലണ്ടന്‍, കെന്റ്, എസ്സെക്‌സിന്റെ ചില ഭാഗങ്ങള്‍, ഹെര്‍ട്ട്‌ഫോർഡ്‌ഷെയര്‍ എന്നിവ ഉള്‍പ്പെടെ അറുപതോളം വ്യത്യസ്ത ഇടങ്ങളിലാണ് വൈറസിന്റെ പുതിയ വകഭേദം രോഗം വിതയ്ക്കുന്നത്. പുതിയ വകഭേദം വൈറസ് ബാധിച്ച ആയിരത്തിലധികം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയെ ഇതിനെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും യുകെയിലെ ശാസ്ത്രജ്ഞര്‍ വിശദമായ പഠനം നടത്തുകയാണെന്നും ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനാണ് പുതിയ വകഭേദത്തില്‍ ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. ഇത് വൈറസിനെ സ്വഭാവത്തില്‍ എന്തു മാറ്റം ഉണ്ടാകും എന്ന് അറിവായിട്ടില്ല.

പുതിയ ജനിതക വ്യതിയാനം വൈറസിന്റെ വ്യാപന ശേഷിയെ വര്‍ധിപ്പിക്കുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ബര്‍മിങ്ഹാം സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ പ്രഫ. അലന്‍ മക്നാലി പറഞ്ഞു. വൈറസിന്റെ പുതിയ വകഭേദം വേഗത്തില്‍ പടരുന്നതിന് കാരണം ജനിതകവ്യതിയാനം ആകണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യ സെക്രട്ടറി പറയുന്നു. വിനോദ സഞ്ചാരം വര്‍ധിച്ചതും ആളുകള്‍ കൂടുതലായി പുറത്തിറങ്ങാന്‍ തുടങ്ങിയതും ഇതിന്റെ കാരണം ആയെന്നു വരാം. കര്‍ശനമായ ജാഗ്രത പുലര്‍ത്തി ഈ പുതിയ വൈറസ് വകഭേദത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടന്‍.

Comments (0)
Add Comment