ക്രിസ്തുമസിന് ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് നൈജീരിയൻ ഭീകരർ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ഈ വർഷവും ക്രിസ്മസ് ആഘോഷിക്കാനായി കാത്തിരിക്കുന്ന നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹത്തെ കൂട്ടക്കുരുതി നടത്താൻ മുസ്ലീം തീവ്രവാദികൾ പദ്ധതിയിട്ടിട്ടുണ്ടെന്നു റിപ്പോർട്ട്. നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ ഇസ്ലാമിക ഭീകരർ അഴിച്ചുവിടുന്ന കടുത്ത പീഡനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയും ആശങ്കയും പങ്കുവെച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റില്‍ റവ.ജോണി മൂര്‍ എഴുതിയ ലേഖനത്തിലാണ് ഇതു സംബന്ധമായ സൂചനകൾ. സമ്പന്ന രാഷ്ട്രങ്ങള്‍ രാജ്യത്തിന് വന്‍തുക നല്‍കിയിട്ടും തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ഭരണ നേതൃത്വത്തിനായില്ലെന്നും “കോൺഗ്രസ് ഓഫ് ക്രിസ്ത്യൻ ലീഡേഴ്സ്” എന്ന സംഘടനയുടെ അധ്യക്ഷൻ കൂടിയായ ജോണി മൂര്‍ ന്യൂയോര്‍ക്ക് പോസ്റ്റില്‍ കുറിച്ചു.

ഈ വർഷമാദ്യം നൈജീരിയയിലെ ഗോനാൻ റോഗോ എന്ന ഗ്രാമത്തിൽ 20 ക്രൈസ്തവരെ അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ച് അവരുടെ ഭവനങ്ങളിൽ കയറിയിറങ്ങി ഇസ്ലാം ഭീകരർ കൊല ചെയ്ത സംഭവം വിവരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ലേഖനം ആരംഭിക്കുന്നത്. മൂന്നും പതിനാലും ആറും വയസ്സു പ്രായമുള്ള കുഞ്ഞുങ്ങളെ പോലും തീവ്രവാദികൾ അന്ന് വെറുതെ വിട്ടിരുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറാം തുടങ്ങിയ തീവ്രവാദ സംഘടനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ക്രൈസ്തവ വിശ്വാസികളെ കശാപ്പു ചെയ്യുന്ന മുസ്ലിം ഫുലാനി ഗോത്ര വർഗ്ഗത്തിൽ പെട്ടവരാണ് ഈ ക്രൂരകൃത്യം നടത്തിയത്

അമേരിക്കയുടെ നൈജീരിയൻ അംബാസഡറിനെയും വിദേശകാര്യ മന്ത്രാലയത്തെയും നയങ്ങളെയും റവ. മൂർ വിമർശിച്ചു. വിശ്വാസത്തിന്റെ പേരിലാണ് നൈജീരിയയിൽ ക്രൈസ്തവർ കൊല്ലപ്പെടുന്നത് എന്ന സത്യം അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വർഷം ഒരു ബില്യൻ ഡോളർ ആണ് അമേരിക്ക നൈജീരിയയ്ക്ക് സാമ്പത്തിക സഹായം നൽകുന്നത്. മറ്റ് സമ്പന്ന രാജ്യങ്ങളും സഹായം നൽകാറുണ്ട്. എന്നിട്ടും നൈജീരിയയിലെ സാഹചര്യങ്ങളിൽ മാറ്റം വരാത്തത് വിദേശ നയത്തിലെ തോൽവി തന്നെയാണെന്ന് ജോണി മൂർ തന്റെ ലേഖനത്തിൽ കൂട്ടിച്ചേർത്തു. നൈജീരിയയിൽ പീഡിപ്പിക്കപ്പെടുന്ന ആളുകളുടെ ശബ്ദമായി നാം മാറണം എന്ന ആഹ്വാനത്തോടെയാണ് ന്യൂയോർക്ക് പോസ്റ്റിലെ അദ്ദേഹത്തിന്റെ ലേഖനം അവസാനിക്കുന്നത്.

കഴിഞ്ഞ വർഷം ക്രിസ്മസിന് 11 ഓളം ക്രൈസ്തവ വിശ്വാസികളെ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക എന്ന സംഘടന ശിരച്ഛേദം ചെയ്തു കൊല്ലുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. രണ്ടാഴ്ചകൾക്ക് ശേഷം ക്രിസ്തുമസ് ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന ഒരു ക്രൈസ്തവ വിശ്വാസിയെയും തീവ്രവാദികൾ വധിച്ചു. നൈജീരിയയിലെ അവസ്ഥ കൈവിട്ട് പോവുകയാണെന്നും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ നൈജീരിയയുടെ കാര്യം ഇനി വിസ്മരിക്കാൻ സാധിക്കില്ലെന്നും ജോണി മൂർ വ്യക്തമാക്കി. ഇപ്പോഴത്തെ അമേരിക്കൻ സർക്കാരിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതസ്വാതന്ത്ര്യം കൂടുതൽ മെച്ചപ്പെട്ട തലത്തിലേയ്ക്ക് എത്തിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിച്ചെങ്കിലും നൈജീരിയയിൽ ഇനിയും കാര്യങ്ങൾ മെച്ചപ്പെടുത്താൻ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments (0)
Add Comment