ക്രൂരപീഡനത്തിനു മുന്നിലും ക്രിസ്തീയ വിശ്വാസം കൈവിടാതെ ഫാ. ലിയൂ മൊഖാൻ

ബെയ്ജിംഗ്: 17 ദിവസം ചൈനീസ് പട്ടാളത്തിന്റെ ക്രൂരപീഡനം നേരിടേണ്ടി വന്നിട്ടും തന്റെ വിശ്വാസം തള്ളിപ്പറയാൻ തയാറാകാത്ത വൈദികനെക്കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. ചൈനീസ് പട്ടാളം ഫാ. ലിയൂ മൊഖാൻ എന്ന കത്തോലിക്കാ വൈദികനോട് ചെയ്ത കൊടുംക്രൂരതകൾ കരളലിയിക്കുന്നതും ഭീകരവുമാണ്. ഇറ്റലിയിലേക്ക് പലായനം ചെയ്ത ‘ഡാലു’ എന്ന മുൻ ചൈനീസ് പത്രപ്രവർത്തകനാണ്, മൂന്നു മാസംമുമ്പു നടന്ന മനഃസാക്ഷിയെ മരവിപ്പിക്കുന്ന പീഡനത്തിന്റെ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്. പതിനേഴു ദിവസം ക്രൂരമായി പീഡിപ്പിച്ചിട്ടും തന്റെ വിശ്വാസം തള്ളിപ്പറയാതെ പിടിച്ചുനിന്ന ഫാ. ലിയൂവിനെ കഴിഞ്ഞ സെപ്തംബർ 18ന് ചൈനീസ് പട്ടാളം മോചിപ്പിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ സെപ്തംബർ ഒന്നിനാണ് മൈടാങ് രൂപതയിൽ സൈവനം ചെയ്യുന്ന 46 വയസുകാരൻ ഫാ. ലിയൂ മെഘാൻ അറസ്റ്റു ചെയ്യപ്പെട്ടത്. വൈദികൻ ചൈനീസ് പട്ടാളത്തിന്റെ ‘റിലീജിയസ് അഫയേഴ്‌സ് ബ്യൂറോ’യുടെ കസ്റ്റഡിയിലാണെന്ന വിവരം അധികൃതർ സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം എവിടെയാണെന്നോ ചെയ്ത കുറ്റം എന്തെന്നോ വെളിപ്പെടുത്തിയിരുന്നില്ല. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലല്ലാത്ത, ഒളിവുസഭയിലെ (അണ്ടർഗ്രൗണ്ട് ചർച്ച്) വൈദികർ അറസ്റ്റുചെയ്യപ്പെടുന്നത് ചൈനയിൽ സാധാരണമാണ്. ഇതിനുമുമ്പും ഫാ. ലിയൂ അറസ്റ്റു ചെയ്യപ്പെടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ ഒരു രോഗിയെ സന്ദർശിച്ച് ഫാ. ലിയൂ മടങ്ങുംവഴിയായിരുന്നു അറസ്റ്റ്. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പേട്രിയോട്ടിക് സഭയിൽ ചേരണം എന്നതായിരുന്നു ആവശ്യം. അത് അംഗീകരിക്കാൻ ഫാ. ലിയൂ ഒരുക്കമായിരുന്നില്ല.

പലവിധത്തിലുള്ള ആനുകൂല്യങ്ങൾ നിരത്തിയെങ്കിലും അതിനൊന്നും ആ വൈദികനെ പ്രലോഭിപ്പിക്കാനായില്ല. തുടർന്നാണ, കഠിനമായ മർദ്ദനമുറകൾക്കും പ്രാകൃതമായ ക്രൂര പീഡനങ്ങൾക്കും ഇരയാക്കപ്പെട്ടത്. വലിയശബ്ദത്തിലുള്ള മണി ചെവിയോടു ചേർത്തുവച്ച് തുടർച്ചയായി മുഴക്കുക, തീവ്രതയേറിയ വെളിച്ചം കണ്ണിലേക്ക് അടിപ്പിക്കുക തുടങ്ങിയവയായിരുന്നു അവയിൽ ചിലത്. 17 ദിവസത്തോളം തുടർച്ചയായി പീഡനങ്ങൾക്ക് വിധേയമാക്കിയെങ്കിലും അദ്ദേഹത്തിന്റെ തീരുമാനം മാറ്റാനാവില്ലെന്ന് ബോധ്യമായതിനെ തുടർന്ന് സെപ്തംബർ 18ന് പട്ടാളംതന്നെ അദ്ദേഹത്തെ മോചിപ്പിച്ചു.

‘ഡാലു’ എന്ന തൂലികാനാമത്തിൽ എഴുതുന്ന ചൈനീസ് പത്രപ്രവർത്തകൻ 1989ൽ ചൈനയിലെ ടിനാനെൻമെൻ സ്‌ക്വയറിൽ വിദ്യാർത്ഥികൾ നടത്തിയ ജനാധിപത്യ പ്രക്ഷോഭത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിച്ച ആളാണ്. പ്രക്ഷോഭത്തിൽ പതിനായിത്തോളം വിദ്യാർത്ഥികൾ പട്ടാളത്താൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ചൈനീസ് ഭരണകൂടത്തിന്റെ ഭീഷണിമൂലം ഡാലു ഇറ്റലിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

Comments (0)
Add Comment