ബൈബിള്‍ ഓഡിയോ പ്ലെയര്‍ വിറ്റ കുറ്റത്തിന് ചൈനയില്‍ ക്രൈസ്തവര്‍ വിചാരണ നേരിടുന്നു

ഷെൻസെൻ, ചൈന: മതവിരുദ്ധത മുറുകെ പിടിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന ചൈനയില്‍ ഓഡിയോ ബൈബിള്‍ പ്ലെയര്‍ വിറ്റ കുറ്റത്തിന് നാലു ക്രൈസ്തവ വിശ്വാസികളെ അറസ്റ്റു ചെയ്തതായി റിപ്പോർട്ട്. ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയില്‍ നിന്നും ജൂലൈ 2നാണ് ഫു സുവാന്‍ജുവാന്‍, ഡെങ് ടിയാന്‍യോങ്, ഹാന്‍ ലി, ഫെങ് ക്വാന്‍ഹാവോ എന്ന്‍ പേരായ ക്രൈസ്തവര്‍ നിയമപരമല്ലാത്ത കച്ചവടം ചെയ്തു എന്ന കുറ്റമാരോപിച്ച് അറസ്റ്റിലാകുന്നത്. ‘ലൈഫ് ട്രീ കള്‍ച്ചര്‍ കമ്മ്യൂണിക്കേഷന്‍ കമ്പനി’യുടെ പ്രവർത്തകരാണ് ഇപ്പോൾ കോടതി വിചാരണ നേരിടുന്നത്.

ഡയറക്ടറായ ‘ഫു’വിനു 5 വര്‍ഷവും, കമ്പനിയുടെ സൂപ്പര്‍വൈസറായ ഡെങ്ങിനും, ടെക്നീഷ്യനായ ഫെങ്ങിനും 3 വര്‍ഷത്തെ തടവും പിഴയും, അക്കൌണ്ടന്റായ ‘ഹാന്‍’ന് പതിനെട്ടു മാസത്തെ തടവും പിഴയുമാണ് ജനകീയ പ്രൊക്യൂറേറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ ഇവര്‍ നാലു പേരേയും ബാവോ ജില്ലയിലെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കേസ് പ്രൊക്യൂറേറ്റ് ജനകീയ കോടതി മുന്‍പാകെ സമര്‍പ്പിച്ചു കഴിഞ്ഞു. ജനകീയ കോടതിയുടെ ആറാം ട്രിബ്യൂണല്‍ നവംബര്‍ 27ന് ആദ്യ വാദം കേട്ടുവെന്നും ഡിസംബര്‍ 9നു രണ്ടാമത്തെ ഹിയറിംഗ് കേള്‍ക്കുമെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2011 ഏപ്രില്‍ മാസത്തിലാണ് ഷെന്‍സെനില്‍ ‘ലൈഫ് ട്രീ കള്‍ച്ചര്‍ കമ്മ്യൂണിക്കേഷന്‍’ ഓഡിയോ ബൈബിള്‍ പ്ലെയര്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനി സ്ഥാപിക്കുന്നത്. നിയമപരമായി അംഗീകാരം നേടിയ കമ്പനിയാണിത്‌. എന്നാല്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ എന്ത് കുറ്റവും ചുമത്തി ആരേയും കുറ്റവാളികളാക്കുവാന്‍ കഴിയും എന്ന നിലയിലേക്കാണ് ചൈനയിലെ കാര്യങ്ങള്‍ പോകുന്നത്. സര്‍ക്കാര്‍ അംഗീകാരമുള്ള ദേവാലയങ്ങളില്‍ പോകാതെയും ബൈബിള്‍ സംബന്ധിയായ കാര്യങ്ങൾ വിൽക്കുകയും ചെയ്യുന്ന മറ്റ് ക്രൈസ്തവരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യവും ഇത്തരം കർശനമായ വിലക്കുകൾക്കു പിന്നില്‍ ഉണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Comments (0)
Add Comment