ക്രിസ്ത്യൻ പെൺകുട്ടിയുടെ പ്രായം നിർണ്ണയിക്കാൻ മെഡിക്കൽ റിപ്പോർട്ടിന് പാകിസ്ഥാൻ കോടതി ഉത്തരവിട്ടു

ഇസ്ലാമബാദ്: 44 വയസ്സ് പ്രായമുള്ള പുരുഷൻ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച ക്രിസ്ത്യൻ പെൺകുട്ടി അർസു രാജയുടെ
വയസ്സു നിർണ്ണയിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സിന്ധ് ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ അടങ്ങിയ ബെഞ്ച് ആഭ്യന്തര ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നൽകി. മെഡിക്കൽ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ നവംബർ 9 തിങ്കളാഴ്ചയ്ക്കകം കോടതിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ഒക്ടോബർ 13 നാണ് കറാച്ചിയിലെ കുടുംബവീട്ടിൽ നിന്ന് അർസൂവിനെ മുസ്ലീം അയൽവാസിയായ അലി അസ്ഹർ തട്ടിക്കൊണ്ടുപോയത്. അർസുവിന്റെ മാതാപിതാക്കൾ സംഭവം ലോക്കൽ പോലീസിനെ അറിയിക്കുകയും രണ്ട് ദിവസത്തിന് ശേഷം മകൾ ഇസ്ലാം മതം സ്വീകരിച്ച് അസ്ഹറിനെ വിവാഹം കഴിച്ചതായ് അധികാരികൾ അവരെ അറിയിക്കയും ചെയ്തു.

സിന്ധ് ശിശു വിവാഹ നിയന്ത്രണ നിയമം ലംഘിച്ചുവെന്ന് അവകാശപ്പെട്ട് അർസുവിന്റെ മാതാപിതാക്കൾ വിവാഹത്തിന്റെ സാധുതയെ ചോദ്യം ചെയ്തു. എന്നിരുന്നാലും, ഒക്ടോബർ 27 ന് പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾക്ക് അനുവദിക്കുന്ന ശരീഅത്ത് നിയമത്തിന്റെ അനുകൂലത്തിൽ, സിന്ധ് ഹൈക്കോടതി വിവാഹത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചു,

രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് നവംബർ രണ്ടിന് അർസുവിനെ തിരിച്ചെടുക്കാനും അസ്ഹറിനെ അറസ്റ്റ് ചെയ്യാനും സിന്ധ് ഹൈക്കോടതി പോലീസിന് നിർദേശം നൽകി. അതിനുശേഷം പോലീസ് അസ്ഹറിനെ അറസ്റ്റ് ചെയ്തു, അർസുവിനെ ഒരു വനിതാ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

നവം. 5 ന് രാവിലെ അർസു സിന്ധ് ഹൈക്കോടതിയിൽ ഹാജരായി. തനിക്ക് 18 വയസ്സ് പ്രായമുണ്ടെന്നും തന്റെ ഇച്ഛാസ്വാതന്ത്ര്യത്തോടെയാണ് അസ്ഹറിനെ വിവാഹം കഴിച്ചതെന്നും അർസു പ്രസ്താവിച്ചു. തട്ടിക്കൊണ്ടുപോയതല്ലെന്നും തന്റെ ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ചുവെന്നും അവൾ പറഞ്ഞു.

“പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസ്താവനയെക്കുറിച്ച് ഞങ്ങൾക്ക് വളരെ ആശങ്കയുണ്ട്,” കാത്തലിക് കമ്മീഷൻ ഫോർ ജസ്റ്റിസ് ആന്റ് പീസ് റീജിയണൽ ഡയറക്ടർ ഫാദർ സാലിഹ് ഡീഗോ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേനോട് (ഐസിസി) പറഞ്ഞു. “ഇത്തരം സന്ദർഭങ്ങളിൽ ഇരകൾക്ക് മേൽ സമ്മർദ്ദം ചെലുത്തപ്പെടാറുണ്ട്. മതന്യൂനപക്ഷങ്ങൾക്കെതിരായ അനീതികൾ ഞങ്ങൾ ഒരിക്കലും സ്വീകരിക്കില്ല. 18 വയസ്സിന് താഴെയുള്ള ആൺകുട്ടിയെയോ പെൺകുട്ടിയെയോ വിവാഹം കഴിക്കാൻ അനുവദിക്കാത്ത നിയമം സ്ഥിരമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു”.

‘മൂവ്മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് പാകിസ്ഥാൻ’ നടത്തിയ പഠനമനുസരിച്ച്, പ്രതിവർഷം ആയിരത്തോളം ക്രിസ്ത്യൻ, ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും നിർബന്ധിതമായി വിവാഹം കഴിക്കുകയും ഇസ്ലാം മതം സ്വീകരിപ്പിക്കുകയും ചെയ്യുന്നു. ഇരകളിൽ പലരും പ്രായപൂർത്തിയാകാത്തവരാണ്. കുറ്റവാളികൾ ലൈംഗികാതിക്രമങ്ങളും വഞ്ചനാപരമായ വിവാഹങ്ങളും ഇരകളെ വലയിലാക്കാൻ ആയുധമാക്കുന്നു, അധികാരികൾ പലപ്പോഴും ഇതിന് മൗനാനുവാദം നൽകുന്നു.

മതന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ഇരകളെ പ്രതികൂലമായി ബാധിക്കുന്നതിനായി ലൈംഗികാതിക്രമ കേസുകളിലേക്ക് മതത്തിന്റെ പ്രശ്നം ഉദ്ധരിക്കപ്പെടുന്നു. മതപരമായ പക്ഷപാതത്തെ അടിസ്ഥാനമാക്കി, കുറ്റവാളികൾക്ക് മതത്തിന്റെ ഒരു ഘടകം അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനും ന്യായീകരിക്കാനും ഇതൊരു മറയാണ്.

Comments (0)
Add Comment