ആസിഫിന് നീതി ലഭിക്കാൻ, പാകിസ്ഥാനിൽ ക്രൈസ്തവരുടെ നിരാഹാര സമരം

ലഹോർ: പാക്കിസ്ഥാനിൽ നടന്നു വരുന്ന മതനിന്ദാ കുറ്റം എന്ന നിയമത്തിനെതിരെ നാഷ്ണല്‍ ക്രിസ്ത്യന്‍ പാര്‍ട്ടി നിരാഹാരം സമരം നടത്തി തങ്ങളുടെ പ്രതിഷേധം അതിശക്തമായി അറിയിച്ചു. സംഘടനായുടെ ചെയര്‍മാന്‍ ഷാബ്ബിര്‍ ഷഫ്കാത്തിന്റെ നേതൃത്വത്തിലാണ് രാജ്യത്തുള്ള നല്ല ഒരു ശതമാനം ക്രൈസ്തവര്‍ ചേർന്ന് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് കറാച്ചിയില്‍ നിരാഹാര സമരം നടത്തിയത്. വ്യാജ മതനിന്ദ കേസിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസിയായ ആസിഫ് പെര്‍വേസ് മസീഹ് എന്ന യുവാവിനെ വധശിക്ഷക്ക് വിധിച്ച സാഹചര്യത്തിലാണ് ക്രൈസ്തവരുടെ നിരാഹാര സമരം. ഇസ്ലാം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ചതിനാണ് വ്യാജ മതനിന്ദ കേസ് ആരോപിക്കപ്പെട്ടതെന്ന് ആസിഫിന്റെ അഭിഭാഷകന്‍ പ്രസ്താവിച്ചു. ആസിഫ് പെര്‍വേസിന് വധശിക്ഷ വിധിച്ചതിന്റെ തൊട്ടടുത്ത ദിവസം ഒരു സംഘം ക്രൈസ്തവരുമായി പ്രസ് ക്ലബ്ബിലെത്തിയ ഷഫ്കാത്ത് നിരാഹാരമിരിക്കുകയായിരുന്നു. തീവ്ര നിലപാടുള്ള ഇസ്ലാം മതസ്ഥരില്‍ നിന്നും നേരിടേണ്ടി വരുന്ന കടുത്ത സമ്മര്‍ദ്ധത്തെ ഭയന്നിട്ടാണ് കോടതി വിധിയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. പാക്കിസ്ഥാനിലെ മതനിന്ദ നിയമം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണം ആഗോളതലത്തില്‍ തന്നെ ശക്തമാണ്. യു.എന്‍ മനുഷ്യാവകാശ കാര്യാലയം ഇതിനെതിരെ പലവട്ടം ആവർത്തിച്ചു മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെങ്കിലും ഈ നിലപാടില്‍ ഉറച്ചാണ് രാജ്യത്തെ സർക്കാർ.

Comments (0)
Add Comment