നൈജീരിയയിൽ ഈ വർഷം, ക്രിസ്തുനാമത്തിൽ ബലിയായവർ 1202

അബൂജ: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നൈജീരിയയിൽ ക്രൈസ്തവ വിശ്വാസത്തെ പ്രതി, കഴിഞ്ഞ 6 മാസത്തിനിടെ ആയിരത്തിഇരുന്നൂറ്റിരണ്ടു പേർ കൊല്ലപ്പെട്ടെന്ന് നൈജീരിയ ആസ്ഥാനമായുള്ള ഇന്‍റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ സംഘടനയുടെ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ച മാത്രം നൈജീരിയയിലെ കടുണ സംസ്ഥാനത്ത് 22 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ പീഡനം ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ.

ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട പലരും അംഗവൈകല്യമുള്ളവരായി മാറി. നിരവധി ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവ ഭവനങ്ങളും തകർക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗോത്രവർഗ്ഗക്കാരും, കൃഷിക്കാരും തമ്മിൽ വർഷങ്ങളായി നീണ്ടുനിൽക്കുന്ന സംഘർഷങ്ങളുടെ ഭാഗമായാണ് കൊലപാതകങ്ങൾ നടക്കുന്നതെന്ന് നൈജീരിയൻ സർക്കാരും, മനുഷ്യാവകാശ സംഘടനകളും പറയുന്നുണ്ടെങ്കിലും ഇസ്ലാം മത വിശ്വാസികളുടെ ഭവനങ്ങളും കൃഷിസ്ഥലങ്ങളും ആരാധനാലയങ്ങളും ഒഴിവാക്കി പ്രദേശത്തെ ക്രൈസ്തവരെ മാത്രം ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളാണ് ഈ നിഗമനത്തിലേക്ക് നയിക്കുന്നത്.

തീവ്രവാദി സംഘടനകൾ തട്ടിക്കൊണ്ടുപോകുന്ന സ്ത്രീകളുടെയും, പെൺകുട്ടികളുടെയും എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇവരെ തീവ്രവാദികൾ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കി വിവാഹം ചെയ്യുന്നുണ്ടെന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.

Comments (0)
Add Comment