ഇറാനിൽ ജനങ്ങൾ തെരുവിലിറങ്ങി; ഇന്ധനവിലക്കെതിരെ രാജ്യം മുഴുവൻ പ്രക്ഷോഭം; 106 പേരിലധികം കൊല്ലപ്പെട്ടു

ടെഹ്‌റാൻ : ഇറാൻ ഭരണകൂടം അവിടുത്തെ ഇന്ധനവില അൻപത് ശതമാനം ഉയര്‍ത്തിയതിന് എതിരായി ജനകീയ പ്രക്ഷോഭത്തിനിടെ നൂറ്റിയാർലധികം പേര്‍ കൊല്ലപ്പെട്ടതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.
21 നഗരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പ്രക്ഷുബ്ദമാണ്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആണ് ഈ വിവരങ്ങൾ വ്യക്തമാക്കി പുറത്തുവിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ഇന്ധന വില വർധിപ്പിച്ചതിന് എതിരെ വെള്ളിയാഴ്ച്ച മുതലാണ് ഇറാനില്‍ ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലേക്ക് ഇറങ്ങിയത്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മരണ സംഖ്യ ഉയരുകയാണ്. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. ഇറാനിലെ സമരക്കാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്ന് പറയുന്നതെന്ന് ആംനസ്റ്റി പ്രസ്താവനയില്‍ വ്യക്തമാക്കിട്ടുണ്ട്. ഒട്ടേറെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പോസ്റ്റ് മോര്‍ട്ടം പോലും നടത്താതെ സംസ്‌കരിക്കാന്‍ കുടുംബങ്ങളെ പോലീസ് നിര്‍ബന്ധിക്കുകയാണെന്നും ആംനസ്റ്റി പ്രസ്താവിക്കുന്നു.

ഇന്ധനവില 50 ശതമാനം കൂട്ടുകയും സബ്സിഡി വെട്ടിക്കുറക്കുകയും ചെയ്തതോടെയാണ് ജനങ്ങള്‍ സര്‍ക്കരിനെതിരേ തെരുവിലിറങ്ങിയത്. ഇന്ധന വില ഉയര്‍ത്തിയതിനെ തുടര്‍ന്ന് ലഭിക്കുന്ന പണം പാവങ്ങള്‍ക്ക് സബ്സിഡിയായി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രക്ഷോഭകാരികള്‍ ഇത് അംഗീകരിച്ചില്ല.

സൈനികരും കൊല്ലപ്പെട്ടു
പോലീസ് നടപടിക്കിടെ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനിലെ വിപ്ലവ ഗാര്‍ഡിലെ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍പ്പെടും. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലും ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനോട് ചേര്‍ന്ന അതിര്‍ത്തി ഇറാഖ് അടച്ചു. ഇരുരാജ്യങ്ങളിലേക്കുള്ള യാത്ര അതിര്‍ത്തി വഴി ഇനി സാധ്യമല്ല. ചരക്കു കടത്തും നടക്കുന്നില്ല. ഇറാഖുമായി അടുത്ത ബന്ധം ഇറാന്‍ നിലനിര്‍ത്തുന്നുണ്ട്. ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് അതിര്‍ത്തി അടച്ചത് എന്നാണ് വിവരം.
സൈന്യം പ്രക്ഷോഭകര്‍ക്കെതിരേ മാരകായുധങ്ങളും പ്രയോഗിക്കുന്നതായും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു. എന്നാല്‍ പ്രക്ഷോഭത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ സര്‍ക്കാര്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

Comments (0)
Add Comment