ശ്രീലങ്കന്‍ ഭീകരാക്രമണം ,കത്തോലിക്കാ സഭയുടെ ഏതാനും പള്ളികളില്‍ വെള്ളിയാഴ്ച പുനരാരംഭിക്കും. സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കത്തോലിക്കാ സഭയുടെ ഏതാനും പള്ളികളില്‍ വെള്ളിയാഴ്ച തിരുക്കര്‍മങ്ങള്‍ പുനരാരംഭിക്കും. ഇതിനിടെ, ചൈനക്കാരായ 2 പേര്‍ കൂടി മരിച്ചതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദേശികളുടെ എണ്ണം 42 ആയി ഉയര്‍ന്നു.
കൊളംബോയിലേക്കു സ്‌ഫോടകവസ്തുക്കളുമായി കണ്ടെയ്‌നര്‍ ട്രക്കും വാനും നീങ്ങിയിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നോര്‍ത്ത് സെന്‍ട്രല്‍ പ്രവിശ്യയിലെ സുങ്കവിളയില്‍ വീടിനോടു ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നിന്ന് വാനും അതിലുണ്ടായിരുന്ന 3 പേരെയും പൊലീസ് പിടികൂടി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍, തമിഴ് അധ്യാപകന്‍ എന്നിവരടക്കം 106 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഭീകരരില്‍ ചിലര്‍ പിടിയില്‍ പെടാതെ ഇപ്പോഴും ശ്രീലങ്കയിലുണ്ടെന്നു സൂചനയുണ്ട്. ഇവര്‍ വീണ്ടും ആക്രമണത്തിനൊരുങ്ങുന്നതായി സംശയമുണ്ട്.

253 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങളെ തുടര്‍ന്നാണ് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ ഫെയ്‌സ്ബുക്ക്, വാട്‌സാപ്, യൂട്യൂബ് തുടങ്ങിയവയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീക്കിയെങ്കിലും ഉത്തമബോധ്യത്തോടുകൂടി മാത്രമെ ഇവ ഉപയോഗപ്പെടുത്താവൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Comments (0)
Add Comment