ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; മരണം 290 ആയി

കൊളംബോ :  ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകൾക്ക് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് പ്രഖ്യാപനം നടത്തിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും.

പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ.) ആണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ശ്രീലങ്കൻ സർക്കാർ പറഞ്ഞു. അതേ സമയം അന്താരാഷ്ട്ര ബന്ധമില്ലാതെ ഇവർക്ക് സ്ഫോടനം നടത്താനാവില്ലെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.

ഈ രാജ്യത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന സംഘം മാത്രമാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് രജിത സേനരത്നെ പറഞ്ഞു. അന്താരാഷ്ട ബന്ധമില്ലാതെ ഇത്തരത്തിലൊരു ആക്രമണം നടത്താൻ സാധിക്കില്ലായിരുന്നുവെന്നും സേനരത്നെ പറഞ്ഞു.

ഇതിനിടെ സ്ഫോടന പരമ്പരയിൽ മരിച്ചവരുടെ എണ്ണം 290 ആയി. ഞായറാഴ്ച ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുൾപ്പടെ എട്ടിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഒരു മലയാളിയടക്കം നിരവധി ഇന്ത്യക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.

Comments (0)
Add Comment