ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മുന്നൂറിലേറെപ്പേരെ കാണാതായി; ഒമ്പത് മരണം സ്ഥിരീകരിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 300 ലേറെപ്പേരെ കാണാതായി. ഒന്‍പത് പേരുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള ഇരുമ്പയിര് ഖനിയിലെ അണക്കെട്ടാണ് തകര്‍ന്നതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.

അപകടത്തില്‍പ്പെട്ടവരെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഖനിയിലെ ഭക്ഷണശാല മണ്ണും ചെളിയുംകൊണ്ട് മൂടി. തൊഴിലാളികള്‍ ഇവിടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ച് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുകയാണ്.

അണക്കെട്ട് തകരാനുണ്ടായ കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രദേശത്തേക്കുള്ള റോഡുകള്‍ തകര്‍ന്ന നിലയിലായതിനാല്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം മാത്രമെ സാധ്യമാകൂവെന്നാണ് പുറത്തുവരുന്ന വിവരം. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. 100 പേര്‍കൂടി ഉടന്‍ തിരച്ചിലിന് ഇറങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 1976 ല്‍ നിര്‍മ്മിച്ച അണക്കെട്ടാണ് തകര്‍ന്നത്.

Comments (0)
Add Comment