അഫ്ഗാനിസ്ഥാനിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; 126 സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സൈനിക പരിശീലനകേന്ദ്രത്തിനുനേരെയുണ്ടായ ബോംബാക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വര്‍ദാക് പ്രവിശ്യയിലെ മൈദാന്‍ ഷഹ്‌റിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും ക്യത്യമായ മരണസംഖ്യ പുറത്തുവിട്ടിരുന്നില്ല. 12 സൈനികര്‍ മാത്രമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

കാര്‍ ബോംബ് ഉപയോഗിച്ചാണ് താലിബാന്‍ സ്‌ഫോടനം നടത്തിയതെന്നാണ് വിവരം. സൈനിക പരിശീലന കേന്ദ്രത്തിന്റെ ഗേറ്റിന് സമീപത്തേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ചാവേര്‍ ഓടിച്ചുകയറ്റുകയായിരുന്നു. ലോഗര്‍ പ്രവിശ്യയില്‍ കഴിഞ്ഞദിവസം എട്ടുസൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈനിക പരിശീലനകേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസത്തെ ആക്രമണത്തിന് പിന്നിലും താലിബാനായിരുന്നു.

Comments (0)
Add Comment