ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി അജിതാ ആൻ്റണി (31) യാത്രയായി.

യു കെ : 2021 പുതുവർഷത്തിൽ ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്ത് ക്രൂവിലേക്ക് ജോലിക്കായി കടന്നുവന്ന എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശി കാർത്തിക് സെൽവരാജിൻ്റെ ഭാര്യ കാലിയത്ത് അജിതാ ആൻ്റണി (31) യാണ് ഇന്ന് പുലർച്ചെ യു കെ മലയാളികളെയെല്ലാം കണ്ണീരിലാഴ്ത്തി വിട പറഞ്ഞത്. എറണാകുളം പള്ളുരുത്തി കാലിയത്ത് കെ.സി ആൻറണിയുടെയും ജെസ്സി ആൻ്റണിയുടെയും മകളാണ്.

ഒരു സഹോദരനും സഹോദരിയുമാണ് അജിതയ്ക്കുള്ളത്.
യുകെയിലെത്തി നഴ്സായി ജോലിയിൽ പ്രവേശിക്കാനുള്ള പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് അജിതക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലെത്തിയതിനാൽ കഴിഞ്ഞ 114 ദിവസങ്ങളായി സൗത്ത് മാഞ്ചസ്റ്ററിലെ മാഞ്ചസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള വിഥിൻഷോ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടയിൽ കോവിഡ് നെഗറ്റീവ് ആകുകയും ജീവിതത്തിലേക്ക് തിരികെ എത്തുന്നതിൻ്റെ സൂചനകൾ കാട്ടിയത് എല്ലാവരുടെയും പ്രാർത്ഥനകൾ ഫലപ്രാപ്തിയിലെത്തിയെന്ന് കരുതിയിരിക്കവെയാണ് ഇന്നലെ പെട്ടെന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അജിത എന്നന്നേക്കുമായി ലോകത്തോട് യാത്ര പറഞ്ഞ് സ്വർഗ്ഗീയ നാഥൻ്റെ തിരുസന്നിധിയിലേക്ക് യാത്രയായത്. യുകെയിൽ തന്നെയുള്ള അജിതയുടെ സഹോദരി മരണസമയത്ത് അരികിലുണ്ടായിരുന്നു.

Comments (0)
Add Comment