ബസും ആംബുലൻസും കൂട്ടിയിച്ചു: പാസ്റ്ററുടെ മകൻ മരിച്ചു

അടൂർ: അടൂരിനടുത്ത് പറന്തലിൽ കെഎസ്ആർടിസി ബസ ഇടിച്ച് ആംബുലൻസ് ഡ്രൈവറായ പെന്തക്കോസ്ത് യുവാവിന് ദാരുണാന്ത്യം. കുന്നംകുളം അക്കിക്കാവ് തോലത്ത് പാസ്റ്റർ ടി. കെ സഖറിയ – തങ്കമ്മ ദമ്പതികളുടെ മകൻ ബെനിസൻ ടി സാക് (38) ആണ് മരിച്ചത്. അടൂർ സെൻ്റ് തോമസ് ആംബുലൻസ് ഡ്രൈവറായിരുന്നു. അടൂർ പന്തളം എം.സി റോഡിൽ പറന്തൽ പല്ലാംകുഴി കത്തോലിക്ക പള്ളിക്കു സമീപത്ത് വെച്ച് വൈകിട്ട് 5.30 തോടെയായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് എതിർദിശയിൽ വന്ന ആംബുലൻസിൽ ഇടിച്ചത്. ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായും ദിശമാറി വന്ന് ആംബുലൻസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ഓടി കൂടിയ നാട്ടുകാർ ആംബുലൻസ് വെട്ടിപൊളിച്ച് ബെനിസനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ബസ് യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

ഭാര്യ: റിൻഞ്ചു
മക്കൾ: എഡ്വിൻ , എഡ്ജിൻ
സഹോദരി: ബെൻസി.

Comments (0)
Add Comment