വിദേശത്തുനിന്നു വരുന്നവര്‍ക്കു കോവിഡ് ടെസ്റ്റ്‌ സൗജന്യം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന എല്ലാവരുടെയും കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുമെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിദേശത്തുനിന്നു വരുന്നവരുടെ ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് ഉടൻ കൈമാറും. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാനിടയുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന വേണമെന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്.

വൈറസിന്റെ പുതിയ വകഭേദത്തിനു സാധ്യതയുണ്ടെന്ന കണ്ടെത്തലും പരിശോധന ശക്തമാക്കാന്‍ ഇടയാക്കി. അതിനാലാണ് വിദേശത്തുനിന്ന് വരുന്നവരുടെ പക്കൽ കോവിഡ് ടെസ്റ്റ് റിസൾട്ട് ഉണ്ടെങ്കിലും വീണ്ടും പരിശോധന നടത്തുന്നത്. കേരളത്തിലെ 4 വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കേന്ദ്രനിര്‍ദേശപ്രകാരം ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് എത്തുന്നവരില്‍നിന്ന് എതിര്‍പ്പുയരുകയും ചെയ്തിരുന്നു. വിദേശത്തുനിന്ന് പരിശോധനയ്ക്ക് ശേഷം കോവിഡ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ വീണ്ടും പണം നല്‍കി പരിശോധനയ്ക്കു വിധേയരാകേണ്ടിവരുന്നത് എതിര്‍പ്പിനിടയാക്കി. ഈ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രസ്താവന.

ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയത്. 1700 രൂപയായിരുന്നു നിരക്ക്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

Comments (0)
Add Comment