ആരാധനാലയ നിർമ്മിതിക്ക് സമൂഹിക പ്രതിബദ്ധതയുള്ള അനുമതി നൽകി കേരള സർക്കാർ

തിരുവനന്തപുരം: ആരാധനാലയങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കലക്ടറുടെ അനുമതി ഇനി ഒരു തടസ്സമാവില്ല. ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് ജില്ലാ കളക്ടർമാരുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങണമെന്ന, വർഷങ്ങളായി നിലനിൽക്കുന്ന നിയമം മാറ്റാൻ കേരള സർക്കാർ തീരുമാനിച്ചു. സർക്കാർ തീരുമാനം നിർമാണതടസ്സം നേരിട്ട അനേകം പെന്തെക്കോസ്ത് സഭകൾക്ക് ആശ്വാസം നൽകുന്നതാണ്.

ഇനി മുതൽ കെട്ടിട നിയമം പാലിച്ച്, ഏത് മതവിഭാഗക്കാർക്കും ആരാധനാലയങ്ങൾ നിർമ്മിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതി എന്നതാണ് പുതിയ തീരുമാനം. ഇതിന് കഴിയുംവിധം നിലവിലുള്ള കെട്ടിട നിയമങ്ങൾ ഭേദഗതി ചെയ്തത് ക്യാബിനറ്റ് അംഗീകരിച്ചു. ഇതോടെ വർഷങ്ങളായി വിശ്വാസികൾ അനുഭവിച്ചുവന്ന കണക്കറ്റ പ്രയാസങ്ങൾക്കാണ് അറുതിയായത്.

കഴിഞ്ഞ മാസം പാസ്റ്റർ ഓ. എം രാജുക്കുട്ടിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു നൽകിയ നിവേദനത്തിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രമുഖ സഭാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ഓൺലൈൻ കോൺഫറൻസിൽ ഐ.പി.സി. സ്റേറ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിയും എ.ജി. മലയാളം ഡിസ്ടിക്ട് സൂപ്രണ്ട് ഡോ. പി. എസ്. ഫിലിപ്പും ഈ ആവശ്യം പ്രധാനമായും ഉന്നയിച്ചിരുന്നു.

Comments (0)
Add Comment