മരണത്തിൽ നിന്നു ജീവനിലേക്ക്: ദൈവീക കരുതലിന് നന്ദിയർപ്പിച്ച് ജോബും സാമും

തിരുവല്ല: കഴിഞ്ഞ ദിവസം തിരുവല്ല ഇടിഞ്ഞില്ലത്തിന് അടുത്തു നടന്ന ബസ്സ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ജോബും സാമും ദൈവീക കരുതലിന് നന്ദിയർപ്പിക്കുകയാണ്. വെണ്ണിക്കുളം സ്വദേശിയായ ജോബും ഒപ്പം ഉണ്ടായിരുന്ന ആറാം ക്ലാസ്സ് വിദ്യാർത്ഥി സാമും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. വെണ്ണിക്കുളം നാരകത്താനി കുമ്പളോലിൽ ജോബ് തോമസ്, തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസ് സ്റ്റാഫും മാതൃഭൂമി ഏജന്റുമാണ്; ഒപ്പമുണ്ടായിരുന്ന സാം
ചർച്ച്‌ ഓഫ് ഗോഡ് ഇൻ ഇൻഡ്യ സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി, കവിയൂർ പരുത്തി മൂട്ടിൽ പാസ്റ്റർ സാലു വർഗീസിന്റെ മകനാണ്.

അപകടം നടന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ട്രോഫി മാളിൽ പോയി മൊമന്റോയ്ക്ക് ഓർഡർ നൽകി തിരിച്ച് താഴെയെത്തി ഫോണിൽ സംസാരിച്ചു നിൽക്കുന്നതിനിടെ നിയന്ത്രണം തെറ്റി ബസ് വരുന്നത് കണ്ട ജോബ്, ഉടനെ തന്നെ സാമിനെ എടുത്തു കൊണ്ട് റോഡിന്റെ ഭാഗത്തേക്ക് ഓടി മാറുകയായിരുന്നു. ജോബ് സാമിനെ എടുത്തു കൊണ്ട് ചാടി മാറുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ ദൃശ്യമാണ്. അപകടത്തിൽ പെട്ട ബസിടിച്ച് ജോബിന്റെ സ്കൂട്ടർ ദൂരേക്ക് തെറിച്ചു പോകുകയും മുൻഭാഗം പൂർണമായും തകരുകയും ചെയ്തു.

Comments (0)
Add Comment