പെന്തക്കോസ്തു സഭാ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരം: പെന്തെക്കോസ്ത് ഇന്റർ ചർച്ച്‌ കൗൺസിൽ (PICC) നേതാക്കൾ ഇന്നലെ (ജനു. 21) പാസ്റ്റർ ഓ.എം. രാജ്യക്കുട്ടിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടു ചർച്ച നടത്തി. ഐ.പി.സി., ഡബ്ല്യൂ.എം.ഇ, ശാരോൻ ഫെലോഷിപ്പ്, ചർച്ച് ഓഫ് ഗോഡ് എന്നീ സഭകളെ പ്രതിനിധീകരിച്ചു പാസ്റ്റർമാരായ ഓ. എം. രാജുകുട്ടി, എം. പി. ജോർജ്കുട്ടി, ജോൺസൻ കെ. സാമുവേൽ, കെ.സി. സണ്ണിക്കുട്ടി, ജോസ് ബേബി, ഡോ. എം.കെ. സുരേഷ്, സതീഷ് തങ്കച്ചൻ, ജെറിൻ രാജുകുട്ടി, സജീവ് റ്റി. രാജൻ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. രാജു എബ്രഹാം MLA നേതൃത്വം വഹിച്ചു.

പെന്തെക്കോസ്തു സഭകൾക്ക് ആർട്സ് കോളേജ് അനുവദിക്കുക, സർക്കാർ സർട്ടിഫിക്കറ്റുകളിൽ ക്രിസ്ത്യൻ പെന്തെക്കോസ്ത് എന്ന് രേഖപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുക, പെന്തെക്കോസ്തു ആരാധനാലയങ്ങളും സെമിത്തേരികളും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക, ആരാധനാലയ നിർമ്മാണ ലൈസൻസിനുള്ള തടസം നീക്കുക,  കാലങ്ങളായി ഉപയോഗിക്കുന്ന പെന്തക്കോസ്ത് സഭാ സെമിത്തേരികൾക്കു സമീപം പുതുതായി വീട് പണിതശേഷം ജില്ലാ ഭരണകൂടത്തിൽ പരാതിനൽകി സെമിത്തേരിയുടെ അനുമതി ക്യാൻസൽ ചെയ്യിക്കുന്ന പ്രവണത തടയുക, പഞ്ചായത്തു സെമിത്തേരികളിൽ പെന്തക്കോസ്തു വിഭാഗത്തിന് പ്രത്യേക സെൽ നിർമിക്കാൻ അനുമതി നൽകുക, ആരാധനാലയങ്ങൾ പുതുക്കി പണിയുന്നതിന് അനുമതി ലഭിക്കാനുള്ള തടസം നീക്കുക, പെന്തക്കോസ്തു സഭകളിലെ പിന്നോക്ക വിഭാഗങ്ങൾക്ക് അർഹമായ സംവരണ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉൾപ്പെടുന്ന നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി പാസ്റ്റർ ഓ. എം. രാജുക്കുട്ടി അറിയിച്ചു.

Comments (0)
Add Comment