സംസ്ഥാനത്ത് പക്ഷിപ്പനി: ആലപ്പുഴ ജില്ലയിൽ ഇറച്ചി, മുട്ട മുതലായവയ്ക്ക് നിയന്ത്രണം

കൊച്ചി : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലകളിലുമാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയാന്‍ നടപടി എടുത്തതായി മന്ത്രി കെ രാജു അറിയിച്ചു. ഭോപ്പാലിലേക്ക് അയച്ച എട്ട് സാമ്പിളുകളില്‍ അഞ്ചെണ്ണത്തില്‍ രോഗബാധ സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു. വ്യാപകമായ പക്ഷിപ്പനി ബാധയെ തുടർന്ന് ഇതിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച്‌ മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാന് വിദഗ്ധര്‍ അറിയിക്കുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി അരലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കും.

അതേസമയം ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്ക് പരിധികളിൽ താറാവ്, കോഴി, കാട തുടങ്ങിയ പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) മുതലായവയുടെ ഉപയോഗം, വിപണനം, കടത്തല്‍ എന്നിവ ക്രിമിനല്‍ നടപടി നിയമ സംഹിത സെക്ഷന്‍ 144 പ്രകാരം നിരോധിച്ചു ജില്ലാ കലക്ടര്‍ ഉത്തരവ് ഇന്നലെ (ജനു.4) നിലവിൽ വന്നു.

Comments (0)
Add Comment